Jeevithavijayam
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ജേർണലിസ്റ്റ്, തത്വചിന്തകൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച റഷ്യൻ സാഹിത്യകാരനാണ് ഫിയദോർ ദസ്തയേവ്സ്കി (1821-1881). മനുഷ്യന്റെ ആത്മസംഘർഷം, പാപബോധം, വിശ്വാസം, മോചനം എന്നിങ്ങനെ വിവിധ വിഷയങ്ങൾ അദ്ദേഹം അതിമനോഹരമായി തന്റെ രചനകളിൽ പ്രതിഫലിപ്പിച്ചിട്ടുണ്ട്. എന്നാൽ, ജീവിതത്തിലുണ്ടായ ഒരനുഭവമാണ് അദ്ദേഹത്തിന്റെ ചിന്തകളെ പൂർണമായും മാറ്റിമറിച്ചത്.
ദസ്തയേവ്സ്കി യുവാവായിരുന്നകാലത്ത് മോസ്കോയിലെ പുരോഗമന ചിന്താഗതിക്കാരുടെ ബൗദ്ധിക കൂട്ടായ്മയിൽ അംഗമായിരുന്നു. ചക്രവർത്തിഭരണത്തിലെ അനീതികളും സമൂഹത്തിനാവശ്യമായ നവീകരണവുമൊക്കെയായിരുന്നു അവരുടെ ചർച്ചാവിഷയം. പലപ്പോഴും ചർച്ചചെയ്തിരുന്നതു നിരോധിക്കപ്പെട്ട എഴുത്തുകാരുടെ രചനകളായിരുന്നു. ഭരണകൂടത്തെ വിമർശിക്കുന്നതു രാജ്യദ്രോഹമായി കരുതപ്പെട്ടിരുന്ന കാലമായിരുന്നു അത്.
തന്മൂലം ദസ്തയേവ്സ്കിയും അദ്ദേഹത്തിന്റെ കൂട്ടുകാരും അറസ്റ്റ് ചെയ്യപ്പെട്ടു. നീതിപീഠം അവർക്കു വിധിച്ചതു വധശിക്ഷയായിരുന്നു. 1849ലെ ഒരു തണുത്ത ഡിസംബർ പ്രഭാതത്തിൽ അദ്ദേഹത്തെയും മറ്റു തടവുകാരെയും ഒരു പൊതുമൈതാനത്തിലേക്കു കൊണ്ടുപോയി. വെടിവച്ചുകൊല്ലാൻവേണ്ടി അവരെ തൂണുകളിൽ കെട്ടി നിർത്തി. തോക്കേന്തിയ സൈനികർ വധശിക്ഷ നടപ്പാക്കാനുള്ള കല്പനയ്ക്കായി കാത്തുനിന്നു.
നിമിഷങ്ങൾക്കുള്ളിൽ എല്ലാം അവസാനിക്കും എന്നോർത്തപ്പോൾ ദസ്തയേവ്സ്കിയുടെ മനസു പിടഞ്ഞു. ആ നിമിഷങ്ങളിൽ മനസിലൂടെ കടന്നുപോയ ചിന്തകളെക്കുറിച്ച് പിന്നീടദ്ദേഹം ഇപ്രകാരം എഴുതി:
""ജീവിതം എത്ര മനോഹരമാണ്. ഓരോ നിമിഷവും എത്രമാത്രം വിലപ്പെട്ടത്! ഇത്രയുംനാൾ അവയൊന്നും വിലമതിക്കാതെ ജീവിച്ചു. ഇനി ജീവിക്കാൻ കുറേ നിമിഷങ്ങൾകൂടി മാത്രം ലഭിച്ചാൽ മതിയായിരുന്നു. എങ്കിൽ അതു ശരിയായ രീതിയിൽ ജീവിക്കുവാൻ ശ്രമിക്കുമായിരുന്നു!''
ദസ്തയേവ്സ്കിയുടെ മനസിലൂടെ ഈ ചിന്തകൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്പോൾ ചക്രവർത്തിയുടെ ഒരു ദൂതൻ ഓടിയെത്തി. മരണശിക്ഷ റദ്ദാക്കിയെന്നും അതിനുപകരം അദ്ദേഹത്തെയും സഹതടവുകാരെയും സൈബീരിയയിൽ കഠിനതടവിനു വിധിച്ചിരിക്കുന്നു എന്നുമായിരുന്നു സന്ദേശം.
മരണത്തിൽനിന്നു ജീവിതത്തിലേക്കു തിരിച്ചുവന്ന നിമിഷം. ഈ അനുഭവം ദസ്തയേവ്സ്കിയെ പുതിയൊരു മനുഷ്യനാക്കി മാറ്റി. അന്നുമുതൽ ഓരോ ദിവസവും ഓരോ പുതിയ സമ്മാനമായിട്ടാണ് അദ്ദേഹത്തിനു തോന്നിയത്. ഓരോ സൂര്യോദയവും ഓരോ സംഭാഷണവും ഓരോ ചെറിയ അനുഭവവും- എല്ലാം വിലപ്പെട്ടതായി അദ്ദേഹത്തിനു മാറി. തന്റെ ജീവനുൾപ്പെടെ എല്ലാം ദൈവത്തിന്റെ സമ്മാനമായി അദ്ദേഹം കണ്ടു.
ഇനി നമ്മുടെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം. പലപ്പോഴും എത്രയോ ലാഘവത്തോടെയാണ് നാം ജീവിതത്തെ കാണുന്നത്. നമ്മുടെ ജീവനും, ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന്റെ ദാനമായി നാം കാണാറുണ്ടോ? നമ്മുടെ എല്ലാ കാര്യങ്ങളും ശരിയാക്കാൻ ഏറെ സമയമുണ്ടെന്നല്ലേ നാം പലപ്പോഴും കരുതുന്നത്? അക്കാരണത്താലല്ലേ അകന്നുപോയ സ്നേഹബന്ധങ്ങൾ പുതുക്കാനും മറ്റുള്ളവരോടു സ്നേഹപൂർവം ക്ഷമിക്കാനും വിവിധ നന്മപ്രവൃത്തികൾ ചെയ്യാനുമൊക്കെ നാം മടിച്ചുനിൽക്കുന്നത്?
ദസ്തയേവ്സ്കിക്കു തന്റെ ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോഴാണ് സ്വന്തം ജീവിതത്തിന്റെ വില മനസിലായത്. അങ്ങനെയൊരവസരം ഉണ്ടായിട്ടുവേണോ നമ്മളും ജീവന്റെ വില മനസിലാക്കാൻ? ""ഞങ്ങളുടെ ദിവസങ്ങൾ എണ്ണുവാൻ ഞങ്ങളെ പഠിപ്പിക്കണമേ'' (സങ്കീ 90:12) എന്ന് സങ്കീർത്തകൻ പ്രാർഥിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മാതൃക പിന്തുടർന്നു പ്രാർഥിച്ചാൽ ദൈവം തന്നിരിക്കുന്ന ജീവന്റെ യഥാർഥ മൂല്യം നാമും മനസിലാക്കും. അതനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താൻ നാം തയാറാവുകയും ചെയ്യും.
ഇനി ദസ്തയേവ്സ്കിയുടെ കഥയിലേക്കു മടങ്ങിവരട്ടെ. ദൈവാനുഗ്രഹംകൊണ്ട് ജീവൻ തിരിച്ചുകിട്ടിയ അദ്ദേഹം എപ്പോഴും അക്കാര്യത്തെക്കുറിച്ച് ബോധവാനായിരുന്നോ? സൈബീരിയയിലെ കഠിനതടവിൽനിന്നു മോചിതനായ അദ്ദേഹം ഒരു കാലഘട്ടത്തിൽ അമിതമായ പുകവലിക്കും ചൂതാട്ടത്തിനും അടിമയായിമാറി എന്നത് ചരിത്രവസ്തുതയാണ്. എന്നാൽ തന്റെ ഈ വീഴ്ചകൾക്കിടയിലും ദൈവവിശ്വാസം അദ്ദേഹം വെടിഞ്ഞില്ല. എന്നുമാത്രമല്ല ആഴമുള്ള ഒരു ക്രൈസ്തവവിശ്വാസിയായിട്ടാണ് അദ്ദേഹം മരിച്ചത്. കാരണം ജീവനും ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന്റെ ദാനമാണെന്നത് അദ്ദേഹം വിസ്മരിച്ചില്ല.
അദ്ദേഹത്തിനുണ്ടായിരുന്ന ഈ ബോധ്യം ജീവിതത്തിൽ നമുക്കും ഉണ്ടായാൽ വീഴ്ചകൾക്കിടയിലും നാം ആഴത്തിൽ പ്രാർഥിക്കും. നാം കൂടുതൽ സ്നേഹിക്കും. വേഗത്തിൽ ക്ഷമിക്കും. മറക്കാതെ നന്മപ്രവൃത്തികൾ ചെയ്യും. അങ്ങനെ നാം ജീവിതം പൂർണമായി ജീവിക്കുകയും ചെയ്യും.
Jeevithavijayam
ഗ്രീക്ക് പുരാണങ്ങളിൽ പറയുന്ന ഒരു കഥ. വിളവിന്റെ ദേവിയായ ഡെമിറ്ററിന്റെ ഏകമകളായിരുന്നു പെർസഫോണ്. ഒരുദിവസം അവൾ പൂക്കൾ ശേഖരിച്ചു നടക്കുന്പോൾ പാതാള ദേവനായ ഹെയ്ഡ്സ് അവളെ തട്ടിക്കൊണ്ടുപോയി വിവാഹംകഴിച്ചു. മകളെ കാണാതായ അമ്മ വയലുകളിലും വനങ്ങളിലും ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം മകളെത്തേടി നടന്നു. എങ്കിലും അവളെ കണ്ടെത്താൻ കഴിഞ്ഞില്ല.
അമ്മയുടെ ദുഃഖം ഭൂമിയെ ബാധിച്ചു. വിളകൾ ഉണങ്ങി. പുഷ്പങ്ങൾ വാടി. മണ്ണ് മരവിച്ചു. ജീവൻ നഷ്ടപ്പെട്ട ഭൂമി ശൂന്യമായി. ലോകം നീണ്ട ഒരു ശീതകാലത്തിലേക്കു കടന്നു. എല്ലാം അവസാനിച്ചു എന്നു തോന്നിയ നിമിഷം. എന്നാൽ കഥ അവിടെ അവസാനിച്ചില്ല. ഭൂമിയിലെ മനുഷ്യരുടെ നിസഹായാവസ്ഥ കണ്ട സീയൂസ് ദേവൻ പെർസഫോണിനെ ഭൂമിയിലേക്ക് മടക്കി അയയ്ക്കാൻ പാതാള ദേവനോട് ആജ്ഞാപിച്ചു.
അങ്ങനെ, ഡെമിറ്ററിന്റെ മകൾ ഭൂമിയിൽ തിരിച്ചെത്തി. അപ്പോൾ ആ അമ്മയുടെ മുഖത്ത് വീണ്ടും പ്രകാശം കളിയാടി. ഭൂമി വീണ്ടും ജീവൻകൊണ്ടു നിറഞ്ഞു. അങ്ങനെ ശീതകാലം മാറി വസന്തകാലമെത്തി. ശീതകാലം കഴിഞ്ഞ് വസന്തകാലം വരുന്നതിനെക്കുറിച്ചുള്ള ഒരു പ്രകൃതിവ്യാഖ്യാനമായിരുന്നു ഈ കഥ. എന്നാൽ ഈ കഥയുടെ പിന്നിൽ വലിയൊരു സത്യം ഒളിഞ്ഞിരിപ്പുണ്ട്: ജീവൻ നഷ്ടപ്പെട്ടാൽ അതു തിരിച്ചുവരും എന്നുള്ള പ്രത്യാശ.
മനുഷ്യഹൃദയം ഒരിക്കലും പൂർണമായി നിരാശയിൽ മുങ്ങിപ്പോകുന്നില്ല. എത്ര തകർച്ചകൾ നേരിട്ടാലും അതിനിടയിൽ ഒരു തീക്കനൽപോലെ പ്രത്യാശ ജ്വലിച്ചുകൊണ്ടിരിക്കും. ഈ പ്രത്യാശയാണ് പെർസഫോണിനെക്കുറിച്ചുള്ള കഥയ്ക്ക് രൂപംനൽകിയത്. എന്നാൽ പെർസഫോണിന്റെ തിരിച്ചുവരവ് വെറും കഥയാണ്. അതായത് ഭാവനാസൃഷ്ടി. എന്നാൽ, ഈസ്റ്റർ പറയുന്നത് ദൈവപുത്രനായ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഒരു സാങ്കല്പിക കഥയല്ല. പ്രത്യുത ഒരു യഥാർഥ സംഭവകഥയാണ്.
യേശുവിന്റെ കല്ലറയിലേക്കു പോയ സ്ത്രീകൾ ഒരു അദ്ഭുതം പ്രതീക്ഷിച്ചിരുന്നില്ല. അവർ സുഗന്ധവസ്തുക്കൾ കൊണ്ടുപോയത് യേശുവിന്റെ മൃതശരീരത്തിൽ പൂശാനായിരുന്നു. അപ്പോൾ അവരുടെ മനസിൽ പ്രത്യാശയുടെ ഒരു കണികപോലും ഇല്ലായിരുന്നു. കല്ലറയുടെ വാതിൽ അടച്ചിരുന്ന കല്ല് അവരുടെ സ്വപ്നങ്ങളുടെ അവസാനമായിരുന്നു. എന്നാൽ അവർ കണ്ടത് ശൂന്യമായ കല്ലറയാണ്. പിന്നെ അവർ കേട്ട വാക്കുകൾ അവിശ്വനീയവും: ""അവൻ ഇവിടെയില്ല. അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു'' (ലൂക്കാ 24:6).
മനുഷ്യചരിത്രത്തിന്റെ ദിശമാറ്റിയ നിമിഷമാണ് ഈസ്റ്റർ. നിത്യജീവനെക്കുറിച്ച് മനുഷ്യർക്കുണ്ടായിരുന്ന പ്രതീക്ഷ പൂവണിഞ്ഞ ദിവസമാണ് ഈസ്റ്റർ. ഗ്രീക്ക് കഥയനുസരിച്ച്, എല്ലാ വർഷവും തന്റെ ഭർത്താവിനെ കാണാൻ പെർസഫോണിനു പാതാളത്തിലേക്കു മടങ്ങേണ്ടിയിരുന്നു. അപ്പോഴാണ് ശീതകാലം ആരംഭിക്കുന്നത്. എന്നാൽ ഈസ്റ്റർ നമ്മെ അനുസ്മരിപ്പിക്കുന്നത് നിത്യവസന്തമാണ്. അതായത് യേശുവിന് ഇനി മരണമില്ലെന്നു സാരം. തന്മൂലമാണ് ദൈവവചനം പറയുന്നത്: ""മരിച്ചവരിൽനിന്നു ഉത്ഥാനംചെയ്ത ക്രിസ്തു ഇനി ഒരിക്കലും മരിക്കുകയില്ല'' (റോമാ 6:9).
മരണത്തെ പരാജയപ്പെടുത്തി യേശു ഉത്ഥാനംചെയ്തത് നമുക്ക് നിത്യവസന്തം സമ്മാനിക്കാനായിരുന്നു- ഈ ലോകജീവിതത്തിലെന്നപോലെ വരാനിരിക്കുന്ന ജീവിതത്തിലും. ""പുനരുത്ഥാനവും ജീവനും ഞാനാകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും'' (യോഹ 11:25) എന്ന് യേശു പറഞ്ഞത് അവിടന്നു നമുക്കു നൽകിയ നിത്യജീവന്റെ വാഗ്ദാനമായിരുന്നു. എന്നാൽ വരാനിരിക്കുന്ന ജീവിതത്തിൽ മാത്രമല്ല അവിടന്ന് നമുക്ക് നവജീവൻ നൽകുന്നത്. ഈ ലോകജീവിതത്തിലും അവിടന്ന് നമുക്കു ജീവൻ നൽകാൻ തയാറാണ് എന്നതാണു വാസ്തവം.
അതുകൊണ്ടല്ലേ യേശു പറഞ്ഞത്, ""അധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം'' (മത്താ 11:28) എന്ന്? ജീവിതം എപ്പോഴും വസന്തകാലംപോലെ വർണാഭമായിരിക്കണമെന്നാണ് നമ്മുടെ ആഗ്രഹം. എന്നാൽ നാം പലപ്പോഴും കടന്നുപോകുന്നതു ശീതകാലത്തിലൂടെയാണ്. നഷ്ടപ്പെട്ട ആരോഗ്യവും തകർന്ന ബന്ധങ്ങളും പൊലിഞ്ഞുപോയ സ്വപ്നങ്ങളുമൊക്കെ നമ്മുടെ ജീവിതം ശീതകാലതുല്യമാക്കുന്നു. ജീവിതത്തിലെ പിഴവുകളും കുറ്റബോധവും നിരാശയും ആത്മവിശ്വാസക്കുറവുമൊക്കെ നമ്മെ കല്ലറയിൽ അടച്ചിടാൻ ഇടയാക്കുന്നു.
അത്തരം നിമിഷങ്ങളിൽ ഈസ്റ്റർ നമ്മോടു പറയുന്നു: "കല്ല് നീക്കപ്പെടും'. കാരണം നമ്മുടെ ജീവിതത്തെ അടച്ചിടുന്ന ഏതു കല്ലും നീക്കിക്കളയാൻ ശക്തനാണ് ദൈവം. ""ദൈവത്തിന് അസാധ്യമായി ഒന്നുമില്ല'' (ലൂക്കാ 1:37) എന്നല്ലേ ദൈവവചനം പഠിപ്പിക്കുന്നത്? എന്നാൽ, നമുക്കു വിശ്വാസമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. പ്രത്യേകിച്ചും ഉത്ഥാനംചെയ്ത ക്രിസ്തുവിൽ.
ഈസ്റ്റർ നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രമാണ്. പൗലോസ് അപ്പസ്തോലൻ ഓർമിപ്പിക്കുന്നതുപോലെ ""ക്രിസ്തു ഉയിർത്തിട്ടില്ലെങ്കിൽ നമ്മുടെ വിശ്വാസം വ്യർഥമാണ്'' (1 കോറി 15:14). ഉത്ഥാനംചെയ്ത യേശുവിലുള്ള വിശ്വാസമാണ് നമുക്കു നവജീവൻ നൽകുന്നത്. തകർച്ചകളിൽ നമുക്കു ശക്തിപകരുന്നത്. ജീവിതപാതകളിൽ നമുക്കു ദൈവകൃപ ലഭിക്കാൻ ഇടയാക്കുന്നത്.
ഈസ്റ്റർ യേശുവിന്റെ ഉത്ഥാനത്തിന്റെ വെറുമൊരു ഓർമയല്ല. അതു ജീവിതത്തെ പുതുക്കിപ്പണിയാനുള്ള ക്ഷണമാണ്. അതു നിത്യജീവനിൽ പങ്കുപറ്റാനുള്ള ഒരാഹ്വാനമാണ്. ശൂന്യമായ കല്ലറ നമ്മോടു പറയുന്നു: നിരാശയുടെ രാത്രിക്കുശേഷം പ്രത്യാശയുടെ ഒരു പൊൻപുലരിയുണ്ട്. മരണത്തിന്റെ നിശബ്ദതയ്ക്കുശേഷം നിത്യജീവന്റെ ഗാനാലാപമുണ്ട്. കല്ലറയുടെ ഇരുട്ടിനുശേഷം കണ്ണഞ്ചിക്കുന്ന പ്രഭാതമുണ്ട്. കാരണം, യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു. എല്ലാവർക്കും ഈസ്റ്ററിന്റെ മംഗളാശംസകൾ!
Jeevithavijayam
1989ൽ പുറത്തിറങ്ങിയ പ്രസിദ്ധമായ ഒരു ഹോളിവുഡ് സിനിമയാണ് "ഡെഡ് പോയറ്റ്സ് സൊസൈറ്റി'. അമേരിക്കൻ സംവിധായകനായ പീറ്റർ വിയർ സംവിധാനംചെയ്ത ഈ സിനിമയിൽ ഒരു അധ്യാപകകഥാപാത്രമായി അഭിനിയിച്ച റോബിൻ വില്യംസ് ആണ് നായകൻ.
ജീവിതത്തിന്റെ അർഥം, യുവത്വത്തിന്റെ സ്വപ്നങ്ങൾ, ആത്മധൈര്യത്തോടെ ജീവിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചൊക്കെ ആഴത്തിൽ ചിന്തിപ്പിക്കുന്ന സിനിമകളിൽ ഇതിനു പ്രത്യേക സ്ഥാനമുണ്ട്.
കഥ നടക്കുന്നത് 1954 കാലഘട്ടത്തിലെ ഒരു ബോർഡിംഗ് സ്കൂളിലാണ്. കർശനമായ നിയമങ്ങളും കടുത്ത നിയന്ത്രണവുമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.
അവിടെ പഠിക്കുന്ന വിദ്യാർഥികൾക്ക് ജീവിതം എന്നത് പണവും പ്രൗഢിയും സ്ഥാനമാനങ്ങളും നേടുന്നതിനുള്ള ഒരു യാത്രയായാണ് അവതരിപ്പിക്കപ്പെടുന്നത്. മാതാപിതാക്കളുടെ പ്രതീക്ഷകളും സമൂഹത്തിന്റെ സമ്മർദങ്ങളും അനുസരിച്ച് മുന്നോട്ടുപോവുകയാണ് അവരുടെ പതിവ്.
ഈ സ്കൂളിലേക്ക് ജോണ് കീറ്റിംഗ് എന്ന പേരിലുള്ള ഒരു ഇംഗ്ലീഷ് അധ്യാപകൻ കടന്നുവരുന്നു. മറ്റ് അധ്യാപകരെപ്പോലെയല്ല അദ്ദേഹം. അവർ പാഠപുസ്തകങ്ങൾ മാത്രം പഠിപ്പിക്കുമ്പോൾ, കീറ്റിംഗ് ചെയ്യുന്നത് വിദ്യാർഥികളെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്. ജീവിതമെന്നത് പരീക്ഷകളുടെയും മാർക്കുകളുടെയും മാത്രം കാര്യമല്ലെന്ന് അദ്ദേഹം അവരെ ഓർമിപ്പിക്കുന്നു.
ഒരു ദിവസം കീറ്റിംഗ് അവരോടു പറഞ്ഞു: ""കാർപെ ഡിയെം''. ഈ ദിവസം പ്രയോജനപ്പെടുത്തുക എന്ന് മലയാളത്തിൽ ഈ ലാറ്റിൻ പ്രയോഗത്തെ പരിഭാഷപ്പെടുത്താം. ജീവിതം വളരെ ഹ്രസ്വമാണെന്നും തന്മൂലം ഓരോ ദിവസവും അർഥവത്തായി ജീവിക്കണമെന്നുമാണ് അദ്ദേഹം അവരെ ഓർമിപ്പിച്ചത്.
""നിങ്ങളുടെ ജീവിതം സാധാരണമായിരിക്കരുത്''- അദ്ദേഹം പറഞ്ഞു. ""അത് അതുല്യമായിരിക്കണം''. ഈ വാക്കുകൾ വിദ്യാർഥികളിൽ വലിയ സ്വാധീനംചെലുത്താൻ തുടങ്ങി. അവരിൽ ചിലർ സ്വന്തം സ്വപ്നങ്ങളെക്കുറിച്ച് ഭാവന ചെയ്യാനാരംഭിച്ചു.
ചിലർ അസാധാരണമായ ധൈര്യത്തോടെ പുതിയ വഴികൾ തെരഞ്ഞെടുത്തു. എന്നാൽ, മറ്റു ചിലരാകട്ടെ ഭയത്തിലും സംശയത്തിലും കുടുങ്ങിക്കിടന്നു. അവർ പല കാര്യങ്ങളും പിന്നീടു ചെയ്യാമെന്നു കരുതി മാറ്റിവച്ചു.
ഈ കഥ ഒരു സുപ്രധാന സത്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. അതായത്, നാം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യാതെ അത് അകാരണമായി മാറ്റിവയ്ക്കുന്നുവെന്ന യാഥാർഥ്യം.
ഉദാഹരണമായി, സത്യത്തിനും നീതിക്കും നന്മയ്ക്കുംവേണ്ടി നിലകൊള്ളേണ്ട സാഹചര്യം വരുമ്പോൾ അതു പിന്നീടാകാമെന്നു കരുതി നീട്ടിവയ്ക്കുന്നു. അല്ലെങ്കിൽ, ഒരാളെ സഹായിക്കേണ്ട അവസരം വരുമ്പോൾ അതിനു സമയമായിട്ടില്ലെന്നു പറഞ്ഞ് മുന്നോട്ട് അതു മാറ്റിവയ്ക്കുന്നു.
ജീവിത നവീകരണത്തിന്റെ കാര്യം വരുമ്പോഴും നാം സ്വീകരിക്കുന്ന നിലപാട് പലപ്പോഴും ഇതുപോലെയായിരിക്കും. ഇനിയും സമയമുണ്ടല്ലോ, അല്പംകൂടി കഴിഞ്ഞിട്ടാവാം എന്ന ചിന്താഗതി.
എന്നാൽ ജീവിതം ഒരിക്കലും നമുക്കായി കാത്തുനിൽക്കില്ല എന്നതാണ് വസ്തുത. അതുകൊണ്ടാണ് ദൈവവചനം പറയുന്നത്: ""ഇതാണ് സ്വീകാര്യമായ സമയം; ഇതുതന്നെയാണ് രക്ഷയുടെ ദിവസം'' (2 കോറി 6:2). ഇതേ ആശയം ഏശയ്യാ പ്രവാചകൻ അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്: ""ദൈവത്തെ കണ്ടെത്താവുന്ന സമയത്ത് അവിടത്തെ അന്വേഷിക്കുവിൻ. അവിടന്ന് സമീപമുള്ളപ്പോൾ അവിടത്തെ വിളിച്ചപേക്ഷിക്കുവിൻ'' (55:6).
ഒരാൾക്ക് അതിമനോഹരമായൊരു ക്ലോക്ക് ഉണ്ടായിരുന്നു. ഒരു ദിവസം അതു പ്രവർത്തനരഹിതമായി. അപ്പോൾ ആ ക്ലോക്കിന്റെ ഉടമ സ്വയം പറഞ്ഞു: "ഇതു നാളെ റിപ്പയർ ചെയ്യാം.' എന്നാൽ ആ ക്ലോക്കെടുത്ത് സ്വയം അതു നന്നാക്കാനോ അതു സാധ്യമല്ലെങ്കിൽ മറ്റൊരാളെക്കൊണ്ട് നന്നാക്കിക്കാനോ അയാൾ തുനിഞ്ഞില്ല.
ഒരു ദിവസം ഒരു സുഹൃത്ത് അയാളെ സന്ദർശിക്കാനെത്തി. നിശ്ചലമായ ആ ക്ലോക്ക് കണ്ടപ്പോൾ സുഹൃത്ത് ചോദിച്ചു: ""നിങ്ങൾ എന്തുകൊണ്ടാണ് ഈ ക്ലോക്ക് നന്നാക്കാത്തത്?'' ഉടനെ ഉടമസ്ഥൻ പറഞ്ഞു: ""ഈ ക്ലോക്ക് നിന്നുപോയിട്ട് കുറേനാളായി. ഇതു നന്നാക്കിയിട്ട് വലിയ കാര്യമില്ലെന്നു തോന്നി.''
നമ്മുടെ ജീവിതത്തിലും പലപ്പോഴും സംഭവിക്കുന്നത് ഇതുതന്നെയാണ്. ചെയ്യേണ്ട പലകാര്യങ്ങളും നാം പലപ്പോഴും മാറ്റിവയ്ക്കും. എന്നാൽ കുറേക്കഴിയുമ്പോൾ അതിന്റെ പ്രാധാന്യം നമുക്കു നഷ്ടപ്പെടും. അതുകൊണ്ടുതന്നെ നാം ഒരിക്കലും അവ ചെയ്യുകയുമില്ല. അപ്പോൾപ്പിന്നെ നമ്മുടെ ജീവിതം മുരടിച്ചു നിൽക്കുന്നതിനെക്കുറിച്ച് അദ്ഭുതപ്പെടേണ്ട കാര്യമില്ലല്ലോ.
നമ്മുടെ ആധ്യാത്മികജീവിതം മുരടിച്ചാണോ ഇപ്പോൾ ഇരിക്കുന്നത്? എങ്കിൽ അതിന്റെ കാരണം "പിന്നീടാവാം' എന്ന നമ്മുടെ നിലപാടാണ്. ഈ നിലപാടിൽനിന്നു കരകയറണമെങ്കിൽ സങ്കീർത്തകനെപ്പോലെ നമ്മളും പ്രാർഥിക്കണം, ""ഞങ്ങളുടെ ദിവസങ്ങളെ എണ്ണുവാൻ ഞങ്ങളെ പഠിപ്പിക്കണമേ, അങ്ങനെ ഞങ്ങൾ ഹൃദയവിജ്ഞാനം നേടട്ടെ'' (90:12) എന്ന്.
വളരെ വേഗം കടന്നുപോകുന്നതാണ് നമ്മുടെ ദിവസങ്ങളും വർഷങ്ങളും. കീറ്റിംഗ് വിദ്യാർഥികളെ അനുസ്മരിപ്പിച്ചതുപോലെ ഇപ്പോഴത്തെ ഈ നിമിഷം, അല്ലെങ്കിൽ ഈ ദിവസം നമുക്ക് ഏറ്റവും പ്രയോജനപ്പെട്ടതായി മാറ്റാം.
നമ്മുടെ ആധ്യാത്മികജീവിതത്തിന്റെ ക്ലോക്ക് നിലച്ചുപോയിട്ടുണ്ടോ? എങ്കിൽ, എത്രയുംവേഗം ആ ക്ലോക്ക് നന്നാക്കി അതു പ്രവർത്തനക്ഷമമാക്കാം. ഇനിയും അതു മാറ്റിവയ്ക്കാൻ നാം ഇടയാക്കരുത്.
ആധ്യാത്മികജീവിതത്തിലെന്നപോലെ, ജീവിതത്തിന്റെ സർവമേഖലകളിലും നന്നായി പോകുവാൻ നമുക്കു ശ്രദ്ധയുണ്ടാകണം. അതു നാളെയാകട്ടെ എന്നു കരുതി ഒരിക്കലും മാറ്റിവയ്ക്കരുത്. കാരണം, നമുക്ക് എത്ര നാളെകൾ ഉണ്ടാകുമെന്ന് ദൈവത്തിനു മാത്രമേ അറിവുള്ളൂവല്ലോ.
Jeevithavijayam
റഷ്യൻ സാഹിത്യത്തിലെ മഹാനായ കഥാകൃത്താണ് ആന്റണ് ചെക്കോവ് (1860- 1904). അദ്ദേഹത്തിന്റെ ചെറുകഥകളിൽ ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ് "ദി ലോട്ടറി ടിക്കറ്റ്'. വളരെ സാധാരണമായ ഒരു കുടുംബസന്ധ്യയിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഭാര്യാഭർത്താക്കന്മാരായ മാഷയും ഐവാനും ശാന്തമായി വീട്ടിൽ ഇരിക്കുന്നു. അവർതമ്മിൽ യാതൊരു കലഹവും വിഷമവും ഇല്ല. സമാധാനപൂർണമാണ് അവരുടെ ജീവിതം.
ആ സമയത്ത്, തങ്ങളുടെ കൈവശമുള്ള ഒരു ലോട്ടറി ടിക്കറ്റിനെക്കുറിച്ച് മാഷയ്ക്ക് ഓർമവരുന്നു. അവർ ഭർത്താവിനോട് പത്രത്തിൽ ഫലം നോക്കാൻ പറയുന്നു.
ആദ്യം ഐവാന് അക്കാര്യത്തിൽ വലിയ താല്പര്യം തോന്നിയില്ല. എങ്കിലും നന്പർ പരിശോധിച്ചപ്പോൾ വിജയിച്ച സീരീസ് നന്പർ തങ്ങളുടെ ടിക്കറ്റിനോട് ഒത്തുപോകുന്നതായി തോന്നുന്നു. എഴുപതിനായിരം റൂബിളാണ് സമ്മാനം. ഇപ്പോഴത്തെ കണക്കുവച്ച് നോക്കിയാൽ ഇത് 45 കോടി രൂപയോളം വരും.
ഇത്രയും വലിയ തുക സമ്മാനമായി കിട്ടിയേക്കുമെന്നു വന്നപ്പോൾ അവരുടെ രണ്ടുപേരുടെയും ചിന്തകൾ രണ്ടുവഴിക്കു തിരിഞ്ഞു. പുതിയ ഭൂമി വാങ്ങുക, സുഖമായി ജീവിക്കുക, യാത്രകൾ പോവുക.. ഐവാന്റെ ചിന്ത പോയത് അങ്ങനെയായിരുന്നു.
ആ ചിന്തയിൽനിന്ന് മാഷ സാവധാനം അപ്രത്യക്ഷയായി. ഭാര്യ കൂടെയുണ്ടായാൽ ജീവിതം അടിച്ചുപൊളിക്കാൻ സാധിക്കില്ല എന്ന തരത്തിലാണ് അയാളുടെ ചിന്ത പോയത്. പണം മുഴുവൻ അവൾ സ്വാർഥ താല്പര്യങ്ങൾക്കായി ചെലവഴിക്കുമെന്ന് ഐവാൻ ഭയപ്പെട്ടു.
അതേസമയം മാഷയും സ്വപ്നംകാണുകയായിരുന്നു. തന്റെയും തന്റെ സ്വന്തക്കാരുടെയും ആവശ്യങ്ങൾക്കുവേണ്ടി ആ പണം എങ്ങനെ ചെലവഴിക്കാൻ സാധിക്കുമെന്നാണ് അവൾ ആലോചിച്ചത്. മുഴുവനും തന്റെ നിയന്ത്രണത്തിലായിരിക്കണമെന്നായിരുന്നു അവളുടെ മോഹം. ഭർത്താവ് അതിനു തടസംനിൽക്കുമോയെന്നും മാഷ ഭയപ്പെട്ടു.
ഒരു വാക്കു പോലും പരസ്പരം പറയാതെ അവരുടെ ഹൃദയങ്ങളിൽ മാറ്റം സംഭവിക്കുകയാണ്. സ്നേഹമുണ്ടായിരുന്നിടത്ത് സംശയം കടന്നുവരുന്നു. സന്തോഷം ഉണ്ടായിരുന്നിടത്ത് അസ്വസ്ഥത മുളയെടുക്കുന്നു. അവർ പരസ്പരം നോക്കുന്പോൾ കാണുന്നത് ഭാര്യാഭർത്താക്കന്മാരായിട്ടല്ല. പ്രത്യുത, ശത്രുക്കളായി മാത്രം!
ഈ കഥയുടെ ഏറ്റവും പ്രസക്തമായ ഭാഗം എന്താണെന്നോ? യഥാർഥത്തിൽ ഒന്നും സംഭവിച്ചിട്ടില്ല. പണം അവരുടെ കൈവശം എത്തിയിട്ടില്ല. എല്ലാം അവരുടെ ഭാവനയിൽ മാത്രം. എന്നാൽ, പണം ലഭിക്കുമെന്ന ചിന്ത മാത്രം മതിയായിരുന്നു അവരുടെ ഭാര്യാഭർതൃബന്ധത്തിന്റെ ഊഷ്മളത കെടുത്തുവാൻ, അവരുടെ സ്നേഹബന്ധം തകർക്കുവാൻ.
അവസാനം, ഐവാൻ ടിക്കറ്റ് നന്പർ മുഴുവനും സൂക്ഷ്മമായി പരിശോധിക്കുന്നു. അപ്പോൾ അവസാന നന്പറുകൾ ഒത്തുപോകുന്നില്ലെന്നു വ്യക്തമായി. അതോടെ അവരുടെ സ്വപ്നങ്ങൾ പൊലിഞ്ഞുവീണു. അതോടൊപ്പം അവരുടെ പരസ്പരബന്ധത്തിലും വിള്ളൽവീണു.
ധനത്തിനു നമ്മെ മാറ്റിമറിക്കാനാവുമെന്നു നമുക്കറിയാം. എന്നാൽ, ധനമോഹത്തിനും അതു സാധിക്കുമെന്നാണ് ചെക്കോവ് നമ്മെ അനുസ്മരിപ്പിക്കുന്നത്. ലോട്ടറിയിലൂടെ പണം ലഭിക്കാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഐവാന്റെ മാത്രമല്ല, മാഷയുടെയും ചിന്താഗതിയിൽ മാറ്റംവന്നു. അവർ അപ്പോൾ കൂടുതൽ സ്വാർഥരായി മാറുകയായിരുന്നു.
ധനമോഹം നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നത് വലിയ ശബ്ദത്തോടെയായിരിക്കില്ല. അതു നിശബ്ദമായി കടന്നുവരും. ഒരു ചെറിയ സ്വപ്നമായി.. ഒരാഗ്രഹമായി... കൂടുതൽ പണമുണ്ടെങ്കിൽ ജീവിതം മെച്ചമാകും എന്ന ചിന്തയാണ് അതിനുപിന്നിൽ. പക്ഷേ, ആ ചിന്തയാണ് ഐവാനെ മാഷയ്ക്ക് എതിരാക്കിയത്, മാഷയെ കൂടുതൽ സ്വാർഥമതിയാക്കിയത്.
അവരുടെ ജീവിതം ആദ്യം സാധാരണമായിരുന്നെങ്കിലും സമാധാനമുള്ളതായിരുന്നു. പക്ഷേ സന്പത്തിനെക്കുറിച്ചുള്ള പെട്ടെന്നുള്ള അവരുടെ സ്വപ്നം അവരുടെ മനസിൽ അസന്തോഷം പടർത്തി.
ഇതാണ് ധനമോഹത്തിന്റെ ദുരന്തം. ആദ്യം അത് ജീവിതസന്തോഷം കവർന്നുകൊണ്ടുപോകും. അതോടൊപ്പം ജീവിതബന്ധങ്ങളും തകർക്കും. തന്മൂലമാണ് വിശുദ്ധ പൗലോസ് എഴുതിയത്, ""ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം'' എന്ന് (1 തിമോ 6:10).
ദൈവപുത്രനായ യോശു നൽകിയിരിക്കുന്ന മുന്നറിയിപ്പ് ഈ പശ്ചാത്തലത്തിൽ നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അവിടന്ന് പറയുന്നു: ""ജാഗരൂകരായിരിക്കുവിൻ. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയും ചെയ്യുവിൻ'' (ലൂക്കാ 12:14-15).
ധനം ആഗ്രഹിക്കുന്നത് തെറ്റല്ല. എന്നാൽ ധനം ഹൃദയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്പോഴാണ് അപകടം തുടങ്ങുന്നത്. അപ്പോഴാണ് കുടുംബങ്ങളിൽ കലഹങ്ങളുണ്ടാകുന്നത്. സഹയാത്രികർ മത്സരാർഥികളായി മാറുന്നത്. സൗഹൃദങ്ങൾ പിളർക്കപ്പെടുന്നത്. ഹൃദയബന്ധങ്ങളിൽ നിശബ്ദമായ മാറ്റങ്ങൾ ഉണ്ടാകുന്നത്.
യേശു വീണ്ടും പറയുന്നു: ""മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്'' (ലൂക്കാ 12:15). സമ്പത്ത് ജീവിതത്തെ ധന്യമാക്കുമെന്ന മിഥ്യാധാരണയാണ് സന്പത്തിന്റെ പിന്നാലെ പോകാൻ നമ്മെ പ്രേരിപ്പിക്കുന്നത്. എന്നാൽ അതുവഴി നമുക്കുണ്ടാകുന്ന തിന്മകൾ എത്രയോ ഏറെയാണ്. ആ തിന്മകൾ ഒഴിവാക്കിവേണം നാം ധനം സന്പാദിക്കുവാൻ. അതോടൊപ്പം, ജീവിതത്തെ യഥാർഥത്തിൽ ധന്യമാക്കുന്ന കാര്യത്തിൽ നാം ശ്രദ്ധിക്കുകയും വേണം.
അത് എന്താണെന്നോ? യേശുനാഥൻ പറയുന്നു: ""നിങ്ങൾ ആദ്യം ദൈവരാജ്യവും അവിടത്തെ നീതിയും അന്വേഷിക്കുവിൻ. അതോടൊപ്പം, മറ്റെല്ലാം നിങ്ങൾക്കു ലഭിക്കും'' (മത്താ 6:33).
ദൈവരാജ്യം അന്വേഷിക്കുക എന്നു പറഞ്ഞാൽ ദൈവത്തെ നമ്മുടെ ജീവിതത്തിന്റെ ശ്രദ്ധാകേന്ദ്രം ആക്കുക എന്നർഥം. അപ്പോൾ അവിടത്തെ ഇഷ്ടം ചെയ്യാനും അവിടന്നാഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാനും നമുക്കു സാധിക്കും. അപ്പോൾപ്പിന്നെ നാം ധനമോഹത്തിന്റെയോ മറ്റു തിന്മകളുടെയോ പിടിയിൽ അകപ്പെടുകയില്ലെന്നു തീർച്ച.
Jeevithavijayam
റഷ്യൻ സാഹിത്യത്തിലെ മഹാനായ ഒരു എഴുത്തുകാരനാണ് ഐവാൻ തുർഗെനേവ് (1818-1883). മനുഷ്യന്റെ ആത്മസംഘർഷങ്ങളും നിശബ്ദവേദനകളും അതീവ സൗമ്യമായി ചിത്രീകരിക്കുന്നതിൽ അദ്ദേഹം എന്നും ഉത്സുകനായിരുന്നു.
മനുഷ്യഹൃദയത്തിന്റെ അഗാധങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ദർശനം ഇന്നും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നു. അദ്ദേഹം അവതരിപ്പിച്ചിരിക്കുന്ന പല കഥകളും അനുദിനജീവിതത്തിൽ നമുക്കുണ്ടായിരിക്കേണ്ട വിവിധ മൂല്യങ്ങളെ ഓർമിപ്പിക്കുന്നവയാണ്. അങ്ങനെയുള്ള ഒരു കഥ ഇവിടെ വിവരിക്കട്ടെ.
വയസായ ഒരാൾ അനേക വർഷങ്ങൾക്കുശേഷം സ്വന്തം ഗ്രാമത്തിലേക്കു മടങ്ങിവരികയാണ്. അപ്പോൾ അവിടെ എല്ലാത്തിനുംതന്നെ മാറ്റം സംഭവിച്ചിരുന്നു. വഴികളും വീടുകളും ആളുകളുമെല്ലാം പുതിയതായി തോന്നി. എന്നാൽ ആ വൃദ്ധന്റെ മനസിൽ മായാതെകിടന്നിരുന്ന ഒരോർമയുണ്ടായിരുന്നു. വർഷങ്ങളായി ഹൃദയത്തിൽ ഉണങ്ങാതെ കിടന്ന വിരോധത്തിന്റെ വലിയൊരു മുറിവ്.
യൗവനത്തിൽ ആ ഗ്രാമത്തിലെ ഒരാളുമായുണ്ടായ ഒരു വലിയ പിണക്കം ആ വൃദ്ധന്റെ മനസിൽ ആഴമേറിയ ഒരു പിളർപ്പായി മാറിയിരുന്നു. അതു ക്ഷമിക്കാനും മറക്കാനും സാധിക്കാതിരുന്നതുകൊണ്ടാണ് അയാൾ ഗ്രാമംവിട്ടു പോയത്.
ജീവിതം മുന്നോട്ടുപോയെങ്കിലും ആ സംഭവത്തെ അയാൾ തന്റെ ഹൃദയത്തിന്റെ ഇരുണ്ട കോണിൽ സൂക്ഷിച്ചു. ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്ന ചിന്താഗതിയോടെയാണ് അയാൾ ഗ്രാമത്തിലേക്കു മടങ്ങിയത്.
പക്ഷേ ഗ്രാമത്തിലെത്തി തന്റെ പ്രതിയോഗിയെക്കുറിച്ച് തിരക്കിയപ്പോൾ ഗ്രാമവാസികൾ അയാളെ ആശ്ചര്യത്തോടെ നോക്കി. ചിലർക്ക് അയാൾ ചോദിച്ചയാളെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. എന്നാൽ മറ്റുചിലർ ആ മനുഷ്യൻ പണ്ടേ മരിച്ചുപോയി എന്നു പറഞ്ഞു.
ഒരുകാലത്ത് ആ ഗ്രാമത്തിലെ സകലർക്കും അറിയാമായിരുന്ന ആ രണ്ടുപേരുടെ പരസ്പര ശത്രുതയെക്കുറിച്ച് ലോകം പണ്ടേ മറന്നുപോയിരുന്നു. അത് ഓർമിച്ചിരുന്നതാകട്ടെ ആ വൃദ്ധൻ മാത്രം. ആ രാത്രിയിൽ വൃദ്ധൻ ഒറ്റയ്ക്കിരുന്ന് ഓരോന്നിനെക്കുറിച്ച് ചിന്തിക്കാൻതുടങ്ങി. അപ്പോൾ അയാൾ തിരിച്ചറിഞ്ഞ സത്യം അയാളെ ഞെട്ടിക്കുകതന്നെചെയ്തു.
താൻ ആരോടു ശത്രുതപുലർത്തിയിരുന്നുവോ അയാൾ പണ്ടേതന്നെ സ്വതന്ത്രനായിപ്പോയി. താനാകട്ടെ, ഇപ്പോഴും ചങ്ങലകളാൽ ബന്ധിക്കപ്പെട്ടുകിടക്കുന്നു. ആ ചങ്ങലകൾ കൈകളില്ലല്ല, ഹൃദയത്തിലാണെന്നുമാത്രം!
ഈ കഥ മനുഷ്യജീവിതത്തിലെ ഒരു ഗഹനസത്യത്തെ തുറന്നുകാണിക്കുന്നു. മറ്റൊരാളോടു ക്ഷമിക്കാതിരിക്കുന്പോൾ അയാളെ ശിക്ഷിക്കുകയാണെന്നു നാം കരുതുന്നു. എന്നാൽ യഥാർഥത്തിൽ ശിക്ഷിക്കപ്പെടുന്നത് നമ്മുടെ ശത്രുവല്ല, നാംതന്നെയാണ്.
കാരണം ശത്രുതയുടെ ഭാരം പേറുന്നതു നാംതന്നെയാണ്, ശത്രുവല്ല. കാലം മുന്നോട്ടുപോകുന്പോൾ ലോകം എല്ലാം മറക്കും. എന്നാൽ ക്ഷമിക്കാൻ വിസമ്മതിക്കുന്ന നമ്മുടെ മനസ് എപ്പോഴും ആ ശത്രുത താലോലിച്ചുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ നമ്മുടെ മനസിനൊരിക്കലും ശാന്തിയുണ്ടാവില്ല. മനസിനു ശാന്തി വേണമെങ്കിൽ ശത്രുക്കളോടു ക്ഷമിക്കുകയല്ലാതെ മറ്റൊരു മാർഗമില്ല.
ദൈവവചനം പറയുന്നു: ""മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല'' (മത്താ 6:14-15). ദൈവം നമ്മോടു ക്ഷമിച്ചെങ്കിൽ മാത്രമേ നമുക്കു ശാന്തി ലഭിക്കുകയുള്ളൂ. എന്നാൽ ദൈവം നമ്മോടു ക്ഷമിക്കണമെങ്കിൽ നാം മറ്റുള്ളവരോടു ക്ഷമിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്യാതെ നമുക്കൊരിക്കലും സമാധാനത്തോടെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്നു വ്യക്തം.
ഒരു ജാപ്പനീസ് കഥ. ധാരാളം ശിഷ്യരുണ്ടായിരുന്ന ഒരു ഗുരുവിനു വിലയേറിയ ചില ചായക്കപ്പുകളുണ്ടായിരുന്നു. പ്രമുഖരായവർ സന്ദർശനത്തിനെത്തുന്പോൾ ആ കപ്പുകളിലാണ് ചായ നൽകിയിരുന്നത്. ഒരിക്കൽ ഒരു ശിഷ്യൻ അബദ്ധവശാൽ ആ കപ്പുകളിലൊന്ന് താഴെയിട്ടു പൊട്ടിക്കാനിടയായി. ശിഷ്യൻ ഭയംകൊണ്ടു വിറച്ചു. എന്നാൽ ഗുരുവാകട്ടെ, ആ കപ്പിന്റെ കഷണങ്ങൾ ശാന്തമായി ശേഖരിച്ചശേഷം സ്വർണം ഉപയോഗിച്ച് കൂട്ടിയോജിപ്പിച്ചു. അപ്പോൾ ആ കപ്പ് കൂടുതൽ മനോഹരമായി കാണപ്പെട്ടു.
നമ്മുടെ ജീവിതബന്ധങ്ങൾ വിവിധ കാരണങ്ങളാൽ പൊട്ടിപ്പോകാം. എന്നാൽ ദൈവകൃപ ഉപയോഗിച്ച് ആ ബന്ധങ്ങൾ പൂർവാധികം മനോഹരമാക്കാൻ നമുക്കു സാധിക്കും. ചായക്കപ്പ് പൊട്ടിപ്പോയപ്പോൾ അതിന്റെ വിവിധ കഷണങ്ങൾ കൂട്ടിയോജിപ്പിച്ചത് സ്വർണം വിളക്കിയായിരുന്നു. അപ്പോഴത് പൂർവസ്ഥിതിയിലായി എന്നു മാത്രമല്ല, അതു കൂടുതൽ മനോഹരമായിത്തീരുകയും ചെയ്തു.
ഇതുപോലെതന്നെ ജീവിതബന്ധങ്ങൾ തകരുന്പോൾ ദൈവകൃപയിലാശ്രയിച്ച് ആ ബന്ധങ്ങൾ നാം പുനഃസ്ഥാപിക്കണം. അതു പൂർവാധികം മെച്ചമാക്കുകയും വേണം. ദൈവവചനം പറയുന്നു: ""ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്'' (സങ്കീ 34:18). ദൈവം നമുക്ക് സമീപസ്ഥനായിരിക്കുന്നതുകൊണ്ട് ഏതുനിമിഷവും അവിടത്തെ കൃപയ്ക്കായി നമുക്ക് അവിടത്തെ സമീപിക്കാനാവും. അപ്പോൾ തീർച്ചയായും അവിടന്ന് നമ്മെ അനുഗ്രഹിക്കുമെന്നതിൽ സംശയംവേണ്ട.
ദൈവത്തിന്റെ കൃപ നമുക്കു ലഭിച്ചാൽ ഏതു തെറ്റും ആരോടും നമുക്കു ക്ഷമിക്കാൻ സാധിക്കും. അതുപോലെ തകർന്നുപോയ ബന്ധങ്ങൾ പൂർവാധികം മെച്ചപ്പെടുത്തുവാനും സാധിക്കും. എന്നാൽ ദൈവകൃപയിലാശ്രയിക്കാൻ നാം വിസമ്മതിച്ചാൽ ഹൃദയത്തിലെ ചങ്ങലകൾ നമ്മെ ബന്ധിച്ചുനിർത്തുകതന്നെചെയ്യും.
നമുക്കുവേണ്ടത് ഹൃദയസ്വാതന്ത്ര്യമാണ്. മനസമാധാനമാണ്. സന്തോഷപ്രദമായ ഒരു ജീവിതമാണ്. അതിനാകട്ടെ, നമ്മുടെ ഹൃദയചങ്ങലകൾ തകരുകതന്നെ വേണം. അതിനുള്ള ദൈവകൃപയ്ക്കായി നമുക്കു പ്രാർഥിക്കാം. പ്രത്യേകിച്ചും ഈ നോന്പുകാലത്ത്.
Jeevithavijayam
""എന്റെ മനസ് പതറുന്നു, വാക്കുകൾ ചിതറുന്നു, ഹൃദയം ശൂന്യമായി സ്പന്ദിക്കുന്നു''- ഒരു യുവസന്യാസി തന്റെ ആത്മപിതാവിനോടു പറഞ്ഞു. ""എന്റെ പ്രാർഥനയ്ക്ക് ജീവൻ തോന്നുന്നില്ല.''
ആ ഗുരുവിന്റെ മേശപ്പുറത്ത് ഒരു ഓടക്കുഴൽ ഇരിപ്പുണ്ടായിരുന്നു. ആ ഓടക്കുഴൽ കൈയിലെടുത്ത് അദ്ദേഹം ചോദിച്ചു: ""ഈ ഓടക്കുഴലിന് തന്നിൽനിന്നു പുറപ്പെടാൻപോകുന്ന സംഗീതം അറിയാമോ?''
""അറിയില്ല.'' ശിഷ്യൻ മറുപടിനൽകി.
അപ്പോൾ ഗുരു പറഞ്ഞു: ""എന്നാൽ മിടുക്കനായ ഒരു സംഗീതജ്ഞന്റെ കൈയിൽ പൊള്ളയായ ഈ കുഴൽ ശ്രുതിമധുരമായ സംഗീതമായി മാറുന്നു.'' തെല്ലുനേരത്തെ നിശബ്ദതയ്ക്കുശേഷം ഒരു മന്ദഹാസത്തോടെ ഗുരു തുടർന്നു: ""പ്രാർഥനയും ഇതുപോലെതന്നെയാണ്. നാം നമ്മുടെ ശൂന്യത ദൈവത്തിനു സമർപ്പിക്കുമ്പോൾ അവിടത്തെ സംഗീതം നമ്മിലൂടെ ഒഴുകും.''
അനുദിനം പ്രാർഥിക്കുന്നവരാണ് നമ്മൾ. പ്രാർഥനയിൽ ഏറിയപങ്കും വാചാപ്രാർഥനയുമായിരിക്കും. പ്രാർഥനകൾ കൃത്യമായി ചൊല്ലുന്നതിലായിരിക്കും നമ്മുടെ ശ്രദ്ധ. അതു നല്ലതുതന്നെ. എന്നാൽ പ്രാർഥനയുടെ മഹത്വം അടങ്ങിയിരിക്കുന്നത് വാക്കുകളുടെ ശോഭയിലോ അവയുടെ ഉരുവിടലിലോ അല്ല. പ്രാർഥനവഴി ദൈവം നമ്മിലേക്ക് കടക്കാൻ നാം അനുവദിക്കുന്നുണ്ടോ എന്നതിലാണ്.
ദൈവം നമ്മിലേക്കു കടന്നുവരാൻ പ്രാർഥന നമ്മെ സജ്ജമാക്കിയാൽ ആ പ്രാർഥന ഒരിക്കലും നിർജീവമാകില്ല. എന്നു മാത്രമല്ല, ദൈവത്തിന്റെ സംഗീതം നമ്മിലൂടെ ഒഴുകുകയും ചെയ്യും. തന്മൂലമാണ് ദൈവവചനം ഇപ്രകാരം പഠിപ്പിക്കുന്നത്: ""വേണ്ടവിധം പ്രാർഥിക്കേണ്ടതെങ്ങനെയെന്ന് നമുക്ക് അറിഞ്ഞുകൂടാ. എന്നാൽ, അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു'' (റോമ 8:26). അതായത് ഗുരു യുവസന്യാസിയോടു പറഞ്ഞതുപോലെ, ദൈവത്തിന്റെ സംഗീതം നമ്മിലൂടെ ഒഴുകുമെന്നു സാരം.
അപ്പോഴാണ് പ്രാർഥനാമധ്യേ നാം ദൈവത്തിന്റെ സ്വരം കേൾക്കുക. ആ സ്വരം കേൾക്കുമ്പോൾ, പ്രവാചകനായിത്തീർന്ന ബാലനായ സാമുവൽ പറഞ്ഞതുപോലെ, നാമും പറയണം: ""ദൈവമേ, സംസാരിക്കണമേ. അങ്ങയുടെ ദാസൻ കേൾക്കുന്നു'' (1 സാമുവൽ 3:9).
ചൈനീസ് പുരാണത്തിൽ ഒരു കഥയുണ്ട്. ഒരിക്കൽ ഒരു ചക്രവർത്തി തന്റെ സദസിലുള്ളവരോട് ഏറ്റവും ചെറുതും എന്നാൽ ഏറ്റവും വിശിഷ്ടവുമായ ഒരു പ്രാർഥന എഴുതാൻ ആവശ്യപ്പെട്ടു. അപ്പോൾ അവിടെയുണ്ടായിരുന്ന ആധ്യാത്മികചിന്തകൻഇപ്രകാരം എഴുതിയ ഒരു കുറിപ്പ് ചക്രവർത്തിക്കു കൊടുത്തു: "കേൾക്കുക, അനുസരിക്കുക.'
ഇതു കണ്ടപ്പോൾ ചക്രവർത്തിക്ക് കാര്യം വ്യക്തമായില്ല. വിശദീകരണം ചോദിച്ച ചക്രവർത്തിയോട് ആധ്യാത്മികചിന്തകൻ പറഞ്ഞു: ""നമ്മുടെ പ്രാർഥനയിൽ മുഴുവനും നാമാണ് സംസാരിക്കുന്നത്. എന്നാൽ യഥാർഥ പ്രാർഥനയിൽ നാം ദൈവസ്വരത്തിനായി കാതോർത്തിരിക്കണം. ആ സ്വരം നാം അനുസരിക്കുകയും വേണം.''
ദൈവം എപ്പോഴും നമ്മോടു സംസാരിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ദൈവം പ്രവാചകനിലൂടെ പറയുന്നു: ""നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുന്പോൾ നിന്റെ കാതുകൾ പിന്നിൽനിന്ന് ഒരു സ്വരം ശ്രവിക്കും. ഇതാണ് വഴി. ഇതിലേ പോവുക'' (ഏശയ്യാ 30:21). ദൈവത്തിന്റെ ഈ സ്വരം കേൾക്കാനുള്ള അവസരംകൂടിയായിരിക്കണം നമ്മുടെ പ്രാർഥന.
നമ്മുടെ നാഥനും രക്ഷകനുമായ യേശു പറയുന്നു: ""എന്റെ ആടുകൾ എന്റെ സ്വരം ശ്രവിക്കുന്നു'' (യോഹ 10:27). ലാസറിനെയും അയാളുടെ രണ്ടു സഹോദരികളെയും യേശു സന്ദർശിച്ചപ്പോൾ അവരിലൊരാളായ മേരി അവിടത്തെ പാദാന്തികത്തിലിരുന്ന് അവിടത്തെ സ്വരം കേട്ടുകൊണ്ടിരുന്നു. അതേക്കുറിച്ച് പരാതിപറഞ്ഞ മർത്തായോട് യേശു പറഞ്ഞു: ""മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു'' (ലൂക്കാ 10:42)
മറിയം യേശുവിന്റെ സ്വരത്തിനു ചെവികൊടുത്തതുപോലെ, നമ്മുടെ പ്രാർഥനയിലും നാം ദൈവസ്വരത്തിനു ചെവികൊടുക്കണം. എന്നാൽ അതുകൊണ്ട് പ്രാർഥനയിലൂടെ നമ്മുടെ ആവശ്യങ്ങൾ ദൈവത്തോടു പറയേണ്ട എന്ന് അർഥമില്ല. എന്നുമാത്രമല്ല, പ്രാർഥനയിലൂടെ നമ്മുടെ അനുദിനാവശ്യങ്ങളെക്കുറിച്ച് ദൈവത്തോടു സംസാരിക്കുകയും വേണം.
സ്കോട്ട്ലൻഡിനു പടിഞ്ഞാറുഭാഗത്തുള്ള ഒരു ദ്വീപാണ് അയോണ. ഈ ദ്വീപിൽ പൊള്ളയായ ഒരു വലിയ പാറയുണ്ടത്രേ. പണ്ടുകാലത്തു തീർഥാടകർ ഈ പാറയുടെ അരികിൽ പോയിനിന്നു പ്രാർഥിക്കുമായിരുന്നു. ആ പാറയുടെ വിടവിലൂടെ പ്രാർഥിക്കുമ്പോൾ കാറ്റ് ആ പ്രാർഥനകൾ ദൈവസന്നിധിയിൽ എത്തിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം.
ഇതേക്കുറിച്ച് പിന്നീട് ഒരു തീർഥാടകൻ എഴുതി: ""ഈ പാറയുടെ വിടവിലൂടെ പ്രാർഥനകൾ ദൈവസന്നിധിയിൽ എത്തിയിരുന്നു എന്നതല്ല അദ്ഭുതം. പ്രത്യുത ഈ പ്രാർഥനയിലൂടെ അവിടെ പ്രാർഥിച്ചവരുടെ മനസിലും ജീവിതത്തിലും മാറ്റംവന്നു എന്നതാണ് അദ്ഭുതം.''
പ്രാർഥന എപ്പോഴും നമ്മുടെ സാഹചര്യങ്ങളെ മാറ്റിമറിച്ചു എന്നുവരില്ല. അതുപോലെ പ്രാർഥനവഴി നാം ആഗ്രഹിച്ചതെല്ലാം ലഭിച്ചുവെന്നും വരില്ല. എന്നാൽ ദൈവസ്വരത്തിനു കാതോർക്കുന്ന തരത്തിലുള്ളതുകൂടിയാണു നമ്മുടെ പ്രാർഥനയെങ്കിൽ ആ പ്രാർഥന നമ്മെ മാറ്റിമറിക്കുകതന്നെ ചെയ്യും.
അപ്പോൾ നമ്മുടെ ക്രോധം ക്ഷമയായും, ദുഃഖം ശക്തിയായും, ഇരുട്ട് വെളിച്ചമായും മാറും. തന്മൂലമാണ് തത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായ സോറൻ കിർക്കെഗാർഡ് എഴുതിയത്: ""പ്രാർഥന ദൈവത്തെ മാറ്റാനുള്ളതല്ല, പ്രാർഥിക്കുന്നവനെ മാറ്റാനുള്ളതാണ്.''
പ്രാർഥനയിലൂടെ ദൈവം നമ്മിലേക്കു കടന്നുവരാൻ നമുക്ക് അനുവദിക്കാം. അപ്പോൾ അദ്ഭുതങ്ങൾ നമ്മിൽ സംഭവിക്കും. കാരണം ദൈവം കടന്നുവരുന്നിടത്ത് കാര്യങ്ങളൊന്നും പഴയപടി ആയിരിക്കുകയില്ല. അവിടെയെല്ലാം പുതിയ രീതിയിലായിരിക്കും. അതാകട്ടെ, ദൈവം ആഗ്രഹിക്കുന്ന രീതിയിലും.
Jeevithavijayam
വലിയ തീക്ഷ്ണതയോടുകൂടി ഈജിപ്റ്റിലെ മരുഭൂമിയിൽ എത്തിയതായിരുന്നു ആ യുവസന്യാസി. അവിടെയുണ്ടായിരുന്ന മറ്റു സന്യാസികളോടൊപ്പം ആധ്യാത്മികതയിൽ വളരുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ കുറേനാൾ കഴിഞ്ഞപ്പോൾ ആ യുവസന്യാസിക്ക് വലിയ ശൂന്യത അനുഭവപ്പെട്ടു. ഒരുദിവസം ആ യുവസന്യാസി കൂടെയുണ്ടായിരുന്ന ഒരു വൃദ്ധസന്യാസിയോടു പറഞ്ഞു: ""പ്രാർഥിക്കാനുള്ള എന്റെ ആഗ്രഹം നഷ്ടപ്പെടുകയാണ്. എനിക്കൊന്നിനും ഒരുന്മേഷം തോന്നുന്നില്ല.''
അപ്പോൾ തൊട്ടടുത്ത് ഒരു തീക്കനൽ എരിയുന്നുണ്ടായിരുന്നു. വൃദ്ധസന്യാസി ഒരക്ഷരംപോലും ഉരിയാടാതെ ആ തീക്കനലിൽനിന്ന് കത്തുന്ന ഒരു കരിക്കട്ട ഒരു ഇരുന്പുദണ്ഡ് ഉപയോഗിച്ചു മാറ്റി ഒരിടത്തുവച്ചു. അപ്പോൾ സാവധാനം അതിലെ അഗ്നി അപ്രത്യക്ഷമായി. ഉടനെത്തന്നെ വൃദ്ധസന്യാസി ആ കരിക്കട്ടയെടുത്ത് തീയിലേക്കിട്ടു. അതു വീണ്ടും ആളിക്കത്താൻതുടങ്ങി. ""നിന്റെ ആത്മാവ് വീണ്ടും ജ്വലിക്കണമെങ്കിൽ അഗ്നിയോടു ചേർന്നിരിക്കണം''- വൃദ്ധസന്യാസി പറഞ്ഞു., ""ദൈവമാകുന്ന അഗ്നിയോട്.''
ഇന്ന് അന്പതുനോന്പ് ആരംഭിക്കുകയാണ്. എന്താണ് അന്പതുനോന്പ് നമുക്കുനൽകുന്ന പ്രധാന സന്ദേശം? അത് വൃദ്ധസന്യാസി പറഞ്ഞതുപോലെ ദൈവമാകുന്ന അഗ്നിയോടു ചേർന്നിരുന്ന് നമ്മുടെ ആത്മാവിനെ വീണ്ടും ജ്വലിപ്പിക്കുക എന്നതാണ്. ദൈനംദിനജീവിതത്തിന്റെ പ്രത്യേകതകൾമൂലം നമ്മുടെ ആത്മീയജീവിതത്തിന് മങ്ങലേൽക്കുക സ്വാഭാവികമാണ്. അതിനാലാണ് നമ്മുടെ ആത്മാവിനെ ഉജ്വലിപ്പിക്കുവാൻ നാം ഇടയ്ക്കിടെ ദൈവമാകുന്ന അഗ്നിയിലേക്ക് ചേർന്നിരിക്കേണ്ടത്. ദൈവത്തിലേക്കുള്ള ഈ തിരിച്ചുവരവിനു നമ്മെ സഹായിക്കുന്ന മൂന്നു പ്രധാന ഘടകങ്ങളാണ് പ്രാർഥന, ഉപവാസം, ദാനധർമം എന്നിവ.
വിശുദ്ധമായ ഈ നോന്പുദിവസങ്ങളിൽ പ്രപഞ്ചത്തിലെ കോലാഹലങ്ങളിൽനിന്ന് കുറച്ചുനേരമെങ്കിലും മാറിയിരുന്ന് ദൈവത്തിന്റെ ശബ്ദം നാം വീണ്ടും കേൾക്കണം. അതു സാധിക്കണമെങ്കിൽ പ്രാർഥനയിൽ നാം സമയം ചെലവഴിക്കുകതന്നെ വേണം. അങ്ങനെയൊരു മാതൃക ദൈവപുത്രനായ യേശുതന്നെ നമുക്കു നൽകിയിട്ടുണ്ട്. തന്റെ പരസ്യജീവിതം ആരംഭിക്കുന്നതിനുമുന്പ് അവിടന്ന് മരുഭൂമിയിലേക്കു പോയത് പ്രാർഥിക്കാനും ഉപവസിക്കാനുമായിരുന്നു. അങ്ങനെ ചെയ്തതിലൂടെയാണ് തന്റെ ജീവിതം പിതാവായ ദൈവത്തിന്റെ ഹിതത്തിനനുസരിച്ചാണ് നീങ്ങുന്നതെന്ന് യേശു ഉറപ്പുവരുത്തിയത്.
നോന്പുകാലത്തു നാം ചെയ്യേണ്ടതും ഇതുതന്നെയാണ്. പ്രാർഥനയിലൂടെ ദൈവത്തോടൊപ്പം ആയിരുന്നുകൊണ്ട് അവിടത്തെ തിരുവിഷ്ടം നാം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അപ്പോഴാണ് പ്രലോഭനങ്ങളെ വിജയകരമായി നേരിട്ട് ദൈവത്തെ നമ്മുടെ ജീവിത്തിന്റെ മധ്യത്തിൽ നിർത്തിക്കൊണ്ട് മുന്നോട്ടുപോകാൻ നമുക്കു സാധിക്കുക. എന്നാൽ നാം മറന്നുപോകരുതാത്ത മറ്റൊരു കാര്യമുണ്ട്. അത് ഉപവാസമാണ്.
ജോയെൽ പ്രവാചകൻവഴി ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: ""ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടുംകൂടെ നിങ്ങൾ പൂർണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിൻ. നിങ്ങളുടെ ഹൃദയമാണ് കീറേണ്ടത്, വസ്ത്രമല്ല'' (2:12-13). നമ്മുടെ പ്രാർഥനയുടെ അവിഭാജ്യഘടകമായി പശ്ചാത്താപമുണ്ടാകണം. അതോടൊപ്പം ഉപവാസവും.
ഉപവാസമെന്നു പറയുന്നതുകൊണ്ട് ഭക്ഷണം ഉപേക്ഷിക്കുക എന്നു മാത്രമല്ല അർഥമാക്കുന്നത്. പ്രത്യുത, ദൈവത്തിന്റെ വരപ്രസാദം സ്വീകരിക്കാൻ നമ്മെ സജ്ജമാക്കുക എന്നുള്ളതുകൂടിയാണ്. മഹാത്മാഗാന്ധി പറയുന്നതനുസരിച്ച് ""ഉപവാസം സത്യന്ധമായ പ്രാർഥനയാണ്.'' കാരണം നമ്മുടെ മനസ് ശുദ്ധിയാക്കാനും നമ്മുടെ ഇഷ്ടങ്ങളെ ശരിയായ രീതിയിൽ നിയന്ത്രിക്കാനും ഉപവാസം ശക്തിനൽകുന്നു. തന്മൂലം നമ്മുടെ പ്രാർഥനാജീവിതം കൂടുതലായി ജ്വലിക്കുവാൻ തുടങ്ങും.
നോന്പുകാലത്ത് വിശുദ്ധ ഫ്രാൻസിസ് അസീസി മലകളിലേക്കോ ഗുഹകളിലേക്കോ തനിയെ പോയി പ്രാർഥനയിലും ഉപവാസത്തിലും ചെലവഴിക്കുമായിരുന്നു. അവിടെയുള്ള നിശബ്ദതയിൽ ദൈവവുമായി ഒന്നുചേർന്ന അദ്ദേഹം തിരികെയെത്തുന്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖം പ്രകാശിച്ചിരുന്നതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഫ്രാൻസിസ് അസീസിയെപ്പോലെ ഉപവസിക്കുവാനും പ്രാർഥിക്കാനും നമുക്കെല്ലാവർക്കും സാധിച്ചുവെന്നു വരില്ല. എന്നാൽ പ്രാർഥന, ഉപവാസം, ദാനധർമം എന്നിവയിലൂടെ നാം ദൈവത്തോട് കൂടുതൽ അടുക്കാൻ ശ്രമിക്കുകതന്നെവേണം.
പ്രാർഥന നമ്മെ ദൈവത്തോട് ബന്ധിപ്പിച്ച് അടുപ്പിക്കുന്പോൾ ഉപവാസമാകട്ടെ നമ്മുടെ ഹൃദയത്തെ ശുദ്ധീകരിച്ച് ദൈവകൃപ സ്വീകരിക്കാൻ നമ്മെ സജ്ജരാക്കുന്നു. ദാനധർമമാകട്ടെ ദൈവസ്നേഹം ജീവിതത്തിൽ പ്രതിഫലിപ്പിക്കുവാൻ നമ്മെ സഹായിക്കുന്നു. ദാനധർമം ചെയ്യുന്പോൾ അതു നാം ദൈവത്തിനു ചെയ്യുന്നതുപോലെയല്ലേ? അതിനാലല്ലേ ""നിങ്ങൾ ഈ ചെറിയവരിൽ ഒരുവനു ചെയ്തപ്പോഴൊക്കെ എനിക്കുതന്നെയാണു ചെയ്തത്'' എന്നു യേശുനാഥൻ പഠിപ്പിച്ചിട്ടുള്ളത്? (മത്താ 25:40).
ദൈവസ്നേഹത്തെപ്രതി നാം ചെയ്യുന്ന ദാനധർമം നമ്മുടെ പ്രായശ്ചിത്തത്തിന്റെ ഭാഗമായും കാണാനാവും. കാരണം നമ്മുടെ പാപങ്ങളിൽ കുറേയെങ്കിലും നാം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുന്നതാണല്ലോ.
ദൈവവചനം പറയുന്നു: ""നിന്റെ നാട്ടിൽ വസിക്കുന്ന അഗതിയും ദരിദ്രനുമായ നിന്റെ സഹോദരനു കൈയയച്ചു കൊടുക്കുക എന്നു ഞാൻ നിന്നോടു കല്പിക്കുന്നു'' (നിയമ 15:11). ഈ കല്പന പാലിക്കുന്നതിൽ പലപ്പോഴും വീഴ്ചവരുത്തുന്നവരല്ലേ നമ്മൾ? അപ്പോൾപിന്നെ ദാനധർമം ഈ വീഴ്ചയ്ക്കുള്ള പരിഹാരമായി കണ്ടുകൊണ്ടുവേണം നാം അതു ചെയ്യാൻ.
വിശുദ്ധമായ ഈ നോന്പുകാലത്ത് പ്രാർഥനയിലൂടെയും ഉപവാസത്തിലൂടെയും ദാനധർമത്തിലൂടെയും നമ്മുടെ ആത്മീയജീവിതത്തെ ജ്വലിപ്പിക്കാനുള്ള വലിയ കൃപയ്ക്കായി നമുക്കു പ്രാർഥിക്കാം. അപ്പോൾ നമ്മുടെ ജീവിതം തീർച്ചയായും നവീകരിക്കപ്പെടുകതന്നെ ചെയ്യും.
Jeevithavijayam
ചൈനയിലെ പ്രധാനപ്പെട്ട നാലു നദികളാണ് യാംഗ്സി, യെല്ലോ, പേൾ, ഹെയ്ലോംഗ് എന്നിവ. ഇവയുടെ ഉദ്ഭവത്തെക്കുറിച്ച് ചൈനീസ് പുരാണങ്ങളിൽ മനോഹരമായ ഒരു കഥയുണ്ട്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ നാലു വ്യാളികളാണ്. തീതുപ്പുന്ന ഈ വ്യാളികൾ ആദ്യം ആകാശലോകത്താണ് ജീവിച്ചിരുന്നത്. എന്നാൽ ഇവ ആകാശത്തിന്റെയും ഭൂമിയുടെയും പരമാധികാരിയായിരുന്ന ജയ്ഡ് ചക്രവർത്തിയുടെ നിയന്ത്രണത്തിലായിരുന്നു.
പ്രകൃതിയുടെ പ്രവാഹവും മനുഷ്യരുടെ വിധിയും നിയന്ത്രിക്കുന്നതു ജയ്ഡ് ചക്രവർത്തിയാണെന്നായിരുന്നു ചൈനക്കാരുടെ വിശ്വാസം. ഒരുവർഷം ഭൂമിയിൽ കടുത്ത വരൾച്ച വന്നു. പൊട്ടിപ്പൊളിഞ്ഞ ഭൂമി വേദനകൊണ്ടു നിലവിളിച്ചു. ജനങ്ങൾ കുടിവെള്ളത്തിനായി പരക്കംപാഞ്ഞു. സഹായത്തിനായി പ്രാർഥനകൾ സ്വർഗത്തിലേക്ക് ഉയർന്നു. ഈ ദുരിതംകണ്ട് വ്യാളികൾ നാലും ചക്രവർത്തിയുടെ അരമനയിലേക്കു പറന്നു. എത്രയുംവേഗം ഭൂമിയിലേക്ക് മഴ അയയ്ക്കണമെന്ന് അവർ കേണപേക്ഷിച്ചു. ഉടനെതന്നെ മഴ അയയ്ക്കാമെന്ന് ചക്രവർത്തി വാഗ്ദാനംചെയ്തു.
എന്നാൽ ദിവസങ്ങൾ പലതുകഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. സൂര്യൻ കത്തിക്കൊണ്ടിരുന്നു. ഭൂമി വെന്തുരുകാൻ തുടങ്ങി. മനുഷ്യരുടെ ദുഃഖം വർധിച്ചു. ഇതുകണ്ട് കരുണതോന്നിയ വ്യാളികൾ കടലിലേക്കു പറന്നു. അവർ വൻതോതിൽ കടൽജലം ശേഖരിച്ച് ഭൂമിയിലേക്ക് മഴയായി വർഷിച്ചു. അപ്പോൾ മേഘങ്ങൾ കൂട്ടിനെത്തി. അവ മഴ വർഷിച്ചു. ഭൂമി ഉടനടി പുതുജീവൻ നേടി. ഉണങ്ങിയ വയലുകൾ വേഗം പച്ചപിടിച്ചു. ജനങ്ങൾ ആഹ്ലാദഭരിതരായി സ്വർഗത്തിലേക്കുനോക്കി നന്ദിപറഞ്ഞു.
ഭൂമിയിൽ മഴ ലഭിച്ചകാര്യം ജയ്ഡ് ചക്രവർത്തി അറിഞ്ഞു. അദ്ദേഹം കോപിഷ്ഠനായി. തന്റെ അനുമതികൂടാതെ പ്രവർത്തിച്ചതിന് കടുത്ത ശിക്ഷയായി നാലു വ്യാളികളെയും വലിയ പർവതങ്ങൾക്കിടയിൽ തടവിലാക്കി. എന്നാൽ വ്യാളികൾ തങ്ങളുടെ ദുർവിധിയോർത്ത് വിലപിക്കുകയല്ല ചെയ്തത്. പകരം ജനങ്ങളെ എങ്ങനെ സഹായിക്കാമെന്നാണ് അവ ആലോചിച്ചത്.
അതേത്തുടർന്ന് ആ നാലു വ്യാളികളും തങ്ങളെത്തന്നെ നാലു മഹാനദികളാക്കി മാറ്റി. അങ്ങനെയാണത്രേ യാംഗ്സി നദി, മഞ്ഞ നദി, പേൾ നദി, ഹെയ്ലോംഗ് നദി എന്നിവ ഉദ്ഭവിച്ചത്! ഈ മഹാനദികൾ ചൈനയിലെ ജനങ്ങൾക്ക് ഇന്നും വേണ്ടുവോളം ജലം നൽകുന്നു.
ഇതു വെറുമൊരു പുരാണ കഥയാണ്. എന്നാൽ ഈ കഥ നമ്മെ പഠിപ്പിക്കുന്ന വലിയ സത്യമുണ്ട്. ജീവിതം ഒഴുകുന്നത് ത്യാഗത്തിൽനിന്നാണ്. മറ്റുള്ളവരുടെ ത്യാഗത്തിന്റെ ഫലമാണ് നമ്മുടെ ജീവിതത്തിലെ പല ദാനങ്ങളും നന്മകളും. അതുപോലെ നമ്മുടെ ത്യാഗത്തിന്റെയും സേവനത്തിന്റെയും ഫലമായല്ലേ മറ്റുള്ളവരുടെ ജീവിതം പലപ്പോഴും ധന്യമാകുന്നത്?
മക്കളുടെ നന്മയ്ക്കായി മാതാപിതാക്കൾ സഹിക്കുന്ന ത്യാഗങ്ങൾ എത്രയോ വലുതാണ്! അവർ ഉറക്കവും വിശ്രമവുമൊക്കെ ഉപേക്ഷിച്ചല്ലേ മക്കളുടെ നന്മ ഉറപ്പുവരുത്തുന്നത്? രാജ്യസുരക്ഷയ്ക്കായി കൊടുംതണുപ്പത്തും കാവലിരിക്കുന്ന സൈനികരുടെ ത്യാഗം നമുക്ക് വിസ്മരിക്കാനാവുമോ? വിവിധ സേവനരംഗങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയോ അധികമാണ് നമ്മുടെയിടയിൽ? ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ, സാമൂഹ്യസേവകർ, അഗതിശുശ്രൂഷകർ എന്നിവരൊക്കെ ഈ ഗണത്തിൽ ഉൾപ്പെടുന്നു. ഇവരുടെയൊക്കെ ത്യാഗപൂർണമായ സേവനമല്ലേ നമ്മുടെ സമൂഹത്തെ സുഗമമായി മുന്നോട്ടു നയിക്കുന്നത്?
ചൈനീസ് പുരാണത്തിലെ നാലു വ്യാളികളും സ്വന്തം മഹത്വമല്ല അന്വേഷിച്ചത്. അവയുടെ ലക്ഷ്യം മനുഷ്യരുടെ നന്മയായിരുന്നു. തന്മൂലമാണ് ശിക്ഷിക്കപ്പെട്ടിട്ടും സ്വന്തം ത്യാഗത്തിലൂടെ അവ ജനങ്ങൾക്ക് ജലം ഉറപ്പുവരുത്തിയത്. എന്നാൽ ഇന്നത്തെ ലോകത്തു നാം കാണുന്നത് ഇങ്ങനെയല്ലല്ലോ. നമ്മിൽ ഏറെപ്പേരും അന്വേഷിക്കുന്നതു സ്വന്തം സുഖവും മഹത്വവുമൊക്കെയല്ലേ? മറ്റുള്ളവരുടെ നന്മയെക്കുറിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും ആർക്കാണ് സമയം? എന്നാൽ, ഇതാണോ ശരിയായ വഴിയെന്ന് നാം സ്വയം ചോദിക്കേണ്ടതുണ്ട്.
ലോകം കണ്ടിട്ടുള്ള ബുദ്ധിരാക്ഷസന്മാരിൽ അഗ്രഗണ്യനായ ആൽബർട്ട് ഐൻസ്റ്റൈൻ പറയുന്നു: ""മറ്റുള്ളവർക്കായി ജീവിക്കുന്ന ജീവിതം മാത്രമാണ് യഥാർഥത്തിൽ വിലപ്പെട്ടതായിട്ടുള്ളത്.'' അതുപോലെ അമേരിക്കൻ ചിന്തകനും എഴുത്തുകാരനുമായിരുന്ന റാൾഫ് എമേഴ്സണ് പറയുന്നതു ശ്രദ്ധിക്കുക: ""ജീവിതത്തിന്റെ ലക്ഷ്യം സ്വന്തം സുഖം കണ്ടെത്തുക എന്നുള്ളതല്ല, പ്രത്യുത മറ്റുള്ളവർക്ക് ഉപകാരപ്രദവും ആദരണീയവും കരുണാസന്പന്നവുമായിരിക്കുക എന്നതാണ്.''
ഇന്നത്തെ ലോകം "എനിക്ക് എന്തുകിട്ടു'മെന്നു ചോദിക്കുന്പോൾ, "എനിക്ക് എന്തു കൊടുക്കാൻ സാധിക്കും' എന്നു ചോദിക്കാൻ നമുക്കു സാധിക്കുമോ? എന്നാൽ നമ്മുടെ ജീവിതം മറ്റുള്ളവർക്കായി ജീവിക്കുന്ന ജീവിതമായി മാറും. അതിലൂടെ നമ്മുടെ ജീവിതം മറ്റുള്ളവർക്ക് ഉപകാരപ്രദമായി മാറുമെന്നു മാത്രമല്ല, അത് ഏറെ ആദരണീയവും കരുണാമയവുമാകും.
""സ്വീകരിക്കുന്നതിനേക്കാൾ കൊടുക്കുന്നതാണ് ശ്രേയസ്കരം'' എന്നു ദൈവവചനം പറയുന്നു (അപ്പസ്തോല പ്രവർത്തനങ്ങൾ 20:35). നമുക്കും കൊടുക്കാം. നാം കൊടുക്കുന്പോൾ അതിൽ ത്യാഗമുണ്ടാകും. ചെറുതും വലുതുമായ ആ ത്യാഗങ്ങൾവഴി അനേകരുടെ ജീവിതത്തിന് നവജീവൻ നൽകാൻ നമുക്കു സാധിക്കും.
നാലു വ്യാളികളുടെ കഥ ഇന്നത്തെ തലമുറയെയും പോഷിപ്പിക്കുന്ന നദികളിലാണ് അവസാനിക്കുന്നത്. അതുപോലെ നമ്മുടെ കഥയും മറ്റുള്ളവരെ പോഷിപ്പിക്കാനായി നമ്മുടെ ത്യാഗത്തിൽനിന്നൊഴുകുന്ന ജീവിതനദികളായി മാറട്ടെ.
Jeevithavijayam
ഗ്രീക്ക് മിലിട്ടറി ലീഡറും തത്വചിന്തകനും ചരിത്രകാരനുമായിരുന്നു സെനോഫോണ്. ബിസി 431ൽ ജനിച്ച അദ്ദേഹം ബിസി 355നും 354നുമിടയിൽ മരണമടഞ്ഞുവെന്നു കരുതപ്പെടുന്നു. സെനോഫോണ് ഗ്രീക്ക് ഇതിഹാസ കഥാപാത്രമായ ഹെർക്കുലീസിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്ന ഒരു കഥയുണ്ട്.
യുവാവായ ഹെർക്കുലീസ് ജീവിതത്തിലെ ഒരു വഴിത്തിരിവിൽ എത്തിനിൽക്കുകയാണ്. അപ്പോൾ അവന്റെ മുന്നിൽ രണ്ടു യുവസുന്ദരികൾ പ്രത്യക്ഷപ്പെടുന്നു. അവരിലൊരുവൾ സുഖസൗകര്യങ്ങളുടെ പ്രതീകമായ ആനന്ദമായിരുന്നു. മറ്റേ സുന്ദരിയാകട്ടെ ആത്മസംയമനവും ത്യാഗവും സേവനവും പ്രതിനിധീകരിക്കുന്ന ധർമവും.
ആനന്ദം ഹെർക്കുലീസിനോട് ഉടനടി സന്തോഷം നൽകുന്ന ആനന്ദകരമായ ഒരു ജീവിതം വാഗ്ദാനംചെയ്തു. ധർമമാകട്ടെ ആത്മത്യാഗത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ആദരവും ആത്മസംതൃപ്തിയും നൽകുന്ന വഴിയാണ് കാണിച്ചുകൊടുത്തത്. ഹെർക്കുലീസ് കുറേസമയം ആലോചിച്ചു. ഒടുവിൽ അവൻ ധർമത്തിന്റെ പാതയാണു തെരഞ്ഞെടുത്തത്. ആ ഒരു സുപ്രധാന തീരുമാനമാണ് ഹെർക്കുലീസിനെ കായികശക്തിയിൽ മാത്രമല്ല, സ്വഭാവഗുണത്തിലും അതിപ്രശസ്തനായ ഒരു വീരനാക്കി മാറ്റിയത്.
നമ്മെ സംബന്ധിച്ചിടത്തോളം ഈ കഥ ഏറെ അർഥവത്താണ്. ഹെർക്കുലീസിനെപ്പോലെ നാമും ജീവിതത്തിന്റെ ചില വഴിത്തിരിവുകളിൽ എത്താറുണ്ട്. ആ വഴിത്തിരിവുകളിൽ ചിലത് എളുപ്പം വിജയംനൽകുന്ന ആകർഷകമായ കുറുക്കുവഴികളായിരിക്കും. എന്നാൽ മറ്റു ചിലതു കഠിനവും ഏറെ വെല്ലുവിളികൾ നിറഞ്ഞതുമായിരിക്കും.
എളുപ്പമുള്ളതും ആകർഷകവുമായ വഴികൾ തെരഞ്ഞെടുക്കാനാവും നാം പലപ്പോഴും ചിന്തിക്കുക. എന്നാൽ അവ ഒരിക്കലും നമുക്കു ശരിയായ ആത്മസന്തോഷം നൽകില്ല എന്നതാണു വാസ്തവം. അവ നമുക്കു താത്കാലികമായ ആനന്ദം നൽകുമെന്നതു ശരിയാണ്. തന്മൂലമാണല്ലോ സന്പത്തും പ്രശസ്തിയും പദവിയുമൊക്കെ നൽകുന്ന ആകർഷകമായ വഴികൾ പലരും തെരഞ്ഞെടുക്കുന്നത്.
ഇതിനിടയിൽ നാം ഓർമിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ആകർഷകമായ എല്ലാ വഴികളും നന്മയിലേക്കല്ല നയിക്കുന്നത് എന്ന യാഥാർഥ്യം. അതുകൊണ്ടല്ലേ ദൈവപുത്രനായ യേശു പറഞ്ഞത്, ""നാശത്തിലേക്കു നയിക്കുന്ന വഴി വിശാലമാണ്, ജീവനിലേക്കു നയിക്കുന്ന വഴി ഇടുങ്ങിയതും'' (മത്താ 7:13-14) എന്ന്. ദൈവവചനം പറയുന്നു: ""ശരിയെന്നു തോന്നുന്ന വഴി ചിലപ്പോൾ മരണത്തിലേക്കു നയിക്കുന്നതാകാം'' (സുഭാ 14: 12).
എളുപ്പമുള്ള വഴിയിൽ എപ്പോഴും ആൾക്കൂട്ടമുണ്ടാകും. എന്നാൽ ശരിയായ വഴിയിൽ അധികമാരെയും കണ്ടെന്നിരിക്കുകയില്ല. അവിടെ പലപ്പോഴും നമ്മൾ ഏകാന്തപഥികരായിരിക്കും. അതുമാത്രമല്ല നാം തെരഞ്ഞെടുത്തിരിക്കുന്ന ധാർമികതയുടെ പാതയായിരിക്കുന്നതുകൊണ്ട് അവിടെ ഏറെ ത്യാഗവും ക്ലേശവുമൊക്കെയുണ്ടാകും. എന്നാൽ അതേക്കുറിച്ച് നാം ഖിന്നരാകേണ്ടതില്ല. കാരണം ധാർമികതയുടെ പാതയാണ് നമ്മുടെ ജീവിതത്തിൽ യഥാർഥ ആനന്ദവും ആത്മസംതൃപ്തിയും നൽകുന്നത്.
യുദ്ധവും സമാധാനവും ഉൾപ്പെടെ നിരവധി പ്രശസ്ത കൃതികളുടെ കർത്താവാണ് റഷ്യൻ സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയ് (1828-1910). സന്പന്നകുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് ലൗകികമായ രീതിയിൽ ഒന്നിന്റെയും കുറവില്ലായിരുന്നു. എന്നാൽ സന്പത്തും പ്രശസ്തിയും ലൗകികജീവിതസുഖങ്ങളുമൊന്നും അദ്ദേഹത്തിന് യഥാർഥസന്തോഷം നൽകിയില്ല. ജീവിതം ശൂന്യമായി അനുഭവപ്പെട്ടു.
തന്മൂലം അദ്ദേഹം ചെയ്തതെന്താണെന്നോ. അദ്ദേഹത്തിന് അവകാശപ്പെട്ട പിതൃസ്വത്തുക്കൾ അദ്ദേഹം വേണ്ടെന്നുവച്ചു. വിലയേറിയ വസ്തുക്കൾ ഉപേക്ഷിച്ച് അദ്ദേഹം സാധാരണക്കാരെപ്പോലെ വസ്ത്രംധരിച്ചു. മദ്യപാനവും പുകവലിയും പാടേ നിർത്തലാക്കി. തന്റെ സ്വത്തുക്കളിൽ നല്ലൊരു ഭാഗം പാവപ്പെട്ടവരുമായി പങ്കുവച്ചു.
ഇപ്രകാരം ചെയ്തതുവഴി അദ്ദേഹം തന്റെ ജീവിതത്തിൽ ശരിയായ ഒരു വഴി തെരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹം ഒരിക്കൽ എഴുതി: ""ജീവിതത്തിന്റെ കൃത്യമായ ലക്ഷ്യം കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. എന്നാൽ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഒരുകാര്യം ശരിയായ ദിശയിലേക്ക് അടുത്ത കാൽവയ്പ്പു വയ്ക്കുക എന്നതാണ്. ഇതു മാത്രമേ നിങ്ങളുടെ നിയന്ത്രണത്തിലുള്ളൂ.''
ടോൾസ്റ്റോയ് ചെയ്തത് ഇതാണ്. ലൗകികസുഖസൗകര്യങ്ങൾക്കുവേണ്ടിയുള്ള പ്രയാണം ഉപേക്ഷിച്ച് ജീവിതത്തിന് ആത്മസംതൃപ്തിയും സമാധാനവും സന്തോഷവും നൽകുന്ന വഴി അദ്ദേഹം തെരഞ്ഞെടുത്തു. എന്നാൽ അത് അത്ര എളുപ്പമുള്ള വഴിയായിരുന്നില്ല. ആ വഴിയിലൂടെയുള്ള യാത്ര ഏറെ പ്രതിബന്ധങ്ങൾ നിറഞ്ഞതായിരുന്നു. എങ്കിലും ആ വഴി ധാർമികതയുടെ ശരിയായ വഴിയായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതം ധന്യമായി.
അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റ് (1874-1963) തന്റെ ഒരു കവിതയിൽ ഇപ്രകാരം എഴുതി: ""വനത്തിനുള്ളിൽ രണ്ടു വഴികൾ ഞാൻ കണ്ടു. അവയിൽ കുറച്ച് ആളുകൾ മാത്രം പോയ വഴിയാണ് ഞാൻ തെരഞ്ഞെടുത്തത്. അതാണ് ജീവിതത്തിൽ ഏറെ മാറ്റം വരുത്തിയതും.''
കുറച്ച് ആളുകൾ മാത്രം പോകുന്ന വഴി. ആ വഴിയാണ് ഹെർക്കുലീസ് തെരഞ്ഞെടുത്തത്. ആ വഴിതന്നെയാണ് ടോൾസ്റ്റോയിയും തെരഞ്ഞെടുത്തത്. നമുക്കും ആ വഴിയേ പോകാം. ആ വഴി വിശ്വാസത്തിന്റെ വഴിയാണ്. സത്യസന്ധതയുടെ വഴിയാണ്. ധൈര്യത്തിന്റെ വഴിയാണ്. സ്നേഹത്തിന്റെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും ക്ഷമയുടെയും, ഇവയും ഇവയിലധികവും ഉൾക്കൊള്ളുന്ന ധാർമികതയുടെയും വഴിയാണ്.
Jeevithavijayam
ശാസ്ത്രജ്ഞൻ, പര്യവേക്ഷകൻ, നയതന്ത്രജ്ഞൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ഫ്രിഡ്ജഫ് നാൻസൻ (1861-1930). നോർവേയിൽ ജനിച്ചുവളർന്ന അദ്ദേഹം സയൻസിൽ ഡോക്ടർ ബിരുദം നേടിയശേഷം ഏറെക്കാലം സമുദ്രവിജ്ഞാന മേഖലയിൽ പ്രവർത്തിച്ചു. എന്നാൽ അദ്ദേഹം പ്രശസ്തിയിലേക്കുയർന്നത് 1921ലെ റഷ്യൻ ക്ഷാമകാലത്തായിരുന്നു.
മുപ്പതുലക്ഷത്തിലേറെ ആളുകളുടെ മരണത്തിനു വഴിതെളിച്ച 1921-22ലെ ഈ ക്ഷാമകാലഘട്ടത്തിൽ ലീഗ് ഓഫ് നേഷൻസിന്റെ അഭയാർഥി കമ്മീഷണറായി പ്രവർത്തിക്കുകയായിരുന്നു നാൻസൻ. റഷ്യയിൽ സഹായമെത്തിക്കുന്നതിന് പല രാജ്യങ്ങളും മടിച്ചുനിന്നപ്പോൾ നാൻസനാണ് ലീഗ് ഓഫ് നേഷൻസിന്റെ ആഭിമുഖ്യത്തിൽ സഹായമെത്തിക്കുന്നതിന് നേതൃത്വംകൊടുത്തത്.
അദ്ദേഹത്തിന്റെ പരിശ്രമഫലമായി പ്രധാനമായും അമേരിക്കയുടെ സഹായമെത്തിക്കാൻ സാധിച്ചതുകൊണ്ട് അന്ന് എഴുപതുലക്ഷം ആളുകൾ മരണത്തിൽനിന്ന് രക്ഷപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. ഈ സേവനത്തിന്റെ അംഗീകാരമായാണ് അദ്ദേഹത്തിന് 1922ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകിയത്.
എന്നാൽ പ്രശസ്തിക്കും പ്രതിഫലത്തിനും വേണ്ടിയായിരുന്നില്ല നാൻസൻ പ്രവർത്തിച്ചത്. ദുരിതമനുഭവിക്കുന്നവർക്ക് ഏതുവിധേനയും സഹായമെത്തിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവനും. ഇതു വ്യക്തമാക്കുന്ന ഒരു സംഭവം ചരിത്രത്താളുകളിൽനിന്ന് ഇവിടെ കുറിക്കട്ടെ. ഒരുദിവസം റഷ്യയിലെ യാത്രയ്ക്കിടയിൽ അദ്ദേഹം കണ്ട കാഴ്ച അദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു.
പട്ടിണിമൂലം തളർന്നവശനായ ഒരു ബാലൻ വഴിയരികിൽ കിടക്കുകയായിരുന്നു. അവനു സഹായമെത്തിക്കുന്നതിന് മറ്റുള്ളവരോടു നിർദേശിക്കുന്നതിനു പകരം അദ്ദേഹംതന്നെ ആ ബാലനെ തോളിലേറ്റി ഏറെദൂരം നടന്ന് ദുരിതാശ്വാസകേന്ദ്രത്തിൽ എത്തിച്ചു ശുശ്രൂഷിക്കുകയാണ് ചെയ്തത്.
ഈ കാരുണ്യപ്രവൃത്തിയെക്കുറിച്ച് പിന്നീട് സംസാരിക്കേണ്ടിവന്നപ്പോൾ അദ്ദേഹം പറഞ്ഞു: ""ജീവിതത്തിന്റെ ഏക അർഥം മറ്റുള്ളവരുടെ ദുഃഖം കുറയ്ക്കുക എന്നതാണ്.'' ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ച് വിജയം കൈവരിച്ചിട്ടുള്ള അദ്ദേഹം തന്റെ ജീവിതത്തിന്റെ അർഥം കണ്ടെത്തിയത് മറ്റുള്ളവരുടെ കണ്ണുനീർ തുടച്ചുമാറ്റുന്നതിലൂടെയായിരുന്നു.
യഥാർഥ സ്നേഹം എന്താണെന്നു ദൈവവചനം പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: ""സ്നേഹം ക്ഷമയുള്ളതാണ്, കരുണയുള്ളതാണ്'' (1 കോറി 13: 4). കരുണ എന്നു പറയുന്നത് സ്നേഹം പ്രവൃത്തിയായി മാറുന്നതാണെന്നു സാരം. നാൻസന്റെ കാര്യത്തിൽ സംഭവിച്ചത് ഇതുതന്നെയായിരുന്നു. ദുഃഖദുരിതങ്ങൾ അനുഭവിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ സ്നേഹമാണ് കാരുണ്യപ്രവൃത്തികളായി പുറത്തുവന്നത്.
ഇനി, പ്രസിദ്ധ ജർമൻ സംഗീതജ്ഞനും പിയാനിസ്റ്റുമായിരുന്ന ലുഡ്വിഗ് ബീഥോവനെക്കുറിച്ചുള്ള ഒരു കഥ കുറിക്കട്ടെ. അദ്ദേഹം വിയന്നയിൽ താമസിക്കുന്പോൾ അയൽപക്കത്തുള്ള ദരിദ്രമായ ഒരു കുടുംബത്തെക്കുറിച്ച് കേട്ടു. ആ കുടുംബത്തിലെ പെണ്കുട്ടിക്ക് സംഗീതം പഠിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. ഇതു മനസിലാക്കിയ അദ്ദേഹം ഒരുദിവസം ആ കുട്ടിയെ സംഗീതം പഠിപ്പിക്കാൻ അവിടെയെത്തി. അപ്പോഴാണ് അവൾക്കു കാഴ്ചയില്ലെന്ന് അദ്ദേഹം മനസിലാക്കിയത്.
ബീഥോവൻ അവിടെയുണ്ടായിരുന്ന പിയാനോയിൽ ആദ്യം ലളിതഗാനങ്ങൾ വായിച്ചു. പിന്നെ അവൾ ആവശ്യപ്പെട്ട ഗാനങ്ങളും അദ്ദേഹം വായിച്ചു. അന്ന് സന്ധ്യാസമയത്തു നടന്ന ആ പിയാനോ വായനയാണ് പിൽക്കാലത്ത് ബീഥോവൻ രചിച്ച "മൂണ്ലൈറ്റ് സൊണാറ്റ' എന്ന കൃതിയുടെ ഭാവത്തെ സ്വാധീനിച്ചതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇതു യഥാർഥ സംഭവമല്ലെന്നു വാദിക്കുന്നവരുമുണ്ട്.
യാഥാർഥ്യം എന്തുതന്നെയായാലും മറ്റുള്ളവരോടു കരുണ കാണിക്കുന്നതിൽ ബീഥോവൻ ശ്രദ്ധിച്ചിരുന്നുവെന്നു വ്യക്തമാക്കുന്ന തരത്തിലാണ് ഈ കഥ പലപ്പോഴും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മറ്റൊരു കഥകൂടി ഇവിടെ കുറിക്കട്ടെ.
അത് ജോണ് 23-ാമൻ മാർപാപ്പയെക്കുറിച്ചാണ്. 1958ലെ ക്രിസ്മസിന്റെ പിറ്റേദിവസം മാർപാപ്പ റോമിലെ റെജീന ചേളി എന്ന ജയിൽ സന്ദർശിക്കാനെത്തി. അവിടെയുണ്ടായിരുന്ന തടവുകാരോട് അദ്ദേഹം പറഞ്ഞു: ""എന്നെ കാണാൻ വരാൻ നിങ്ങൾക്കു സാധിക്കില്ല. അതുകൊണ്ട് നിങ്ങളെ കാണാൻ ഞാൻ വന്നിരിക്കുകയാണ്.''
ഇതു കേൾക്കാനിടയായി ഒരു തടവുകാരൻ പിന്നീടു പറഞ്ഞു: ""ദൈവം ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഇപ്പോൾ എനിക്കു മനസിലായി.''
ജോണ് 23-ാമൻ മാർപാപ്പയുടെ ഈ കാരുണ്യപ്രവൃത്തി എത്രയോ തടവുകാരെ സ്പർശിച്ചിട്ടുണ്ടായിരിക്കണം. അദ്ദേഹത്തിന്റെ സാന്നിധ്യവും സ്നേഹം തുളുന്പുന്ന വാക്കുകളും ആ തടവുകാർക്കു നവജീവൻ നൽകിയിട്ടുണ്ടാകുമെന്നു തീർച്ച.
നമ്മുടെ കാരുണ്യപ്രവൃത്തികൾക്കും മറ്റുള്ളവരുടെ ജീവിതത്തിൽ ഏറെ സ്വാധീനമുണ്ടാകുമെന്നതിൽ സംശയംവേണ്ട. അതുകൊണ്ടല്ലേ, ""പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാർദ്രതയോടെ പെരുമാറുവിൻ'' എന്ന് ദൈവവചനം അനുസ്മരിപ്പിക്കുന്നത് (എഫേ 4:32).
ആംഗലേയകവിയായ വേഡ്സ്വർത്ത് എഴുതി: ""ഒരു നല്ല മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അയാളുടെ കാരുണ്യപ്രവൃത്തികളാണ്.'' ഈ കാരുണ്യപ്രവൃത്തികൾ ലോകം ശ്രദ്ധിക്കാതെ പോകുമായിരിക്കും.
എന്നാൽ ദൈവം ശ്രദ്ധിക്കുകതന്നെചെയ്യും. കാരണം, ""ഈ ചെറിയവരിൽ ഒരുവനു നിങ്ങൾ ചെയ്തപ്പോഴൊക്കെ എനിക്കുതന്നെയാണ് നിങ്ങൾ ചെയ്തത്'' (മത്താ 25:40) എന്നല്ലേ ദൈവംതന്നെയായ യേശു പറഞ്ഞിരിക്കുന്നത്!
Jeevithavijayam
1933 ജനുവരി 30നാണ് അഡോൾഫ് ഹിറ്റ്ലർ ജർമനിയുടെ ചാൻസലറായി നിയമിതനായത്. പിറ്റേവർഷം ഓഗസ്റ്റിൽ ജർമൻ പ്രസിഡന്റ് പോൾ ഹിൻഡൻബർഗ് നിര്യാതനായപ്പോൾ ഹിറ്റ്ലർ ആ സ്ഥാനംകൂടി ഏറ്റെടുത്തു ജർമനിയുടെ പരമാധികാരിയായി. അതോടുകൂടി യൂറോപ്പ് മുഴുവൻ കീഴടക്കാനുള്ള പദ്ധതിയുമായി നാസി പാർട്ടിയുടെ നേതാവായ ഹിറ്റ്ലർ മുന്നോട്ടുപോയി. അതിന്റെ ആദ്യപടിയായിട്ടാണ് 1938ൽ ഓസ്ട്രിയയെ പിടിച്ചെടുത്ത് ജർമനിയുടെ ഭാഗമായി മാറ്റിയത്.
ഓസ്ട്രിയ അക്കാലത്ത് ഏറെ സാന്പത്തികബുദ്ധിമുട്ടിലായിരുന്നു. ജർമനിയാകട്ടെ സാന്പത്തികമായി കുതിച്ചുയരുകയുമായിരുന്നു. തന്മൂലം പ്രധാനമായും സാന്പത്തിക ഉന്നതി ലക്ഷ്യംവച്ച് ഓസ്ട്രിയയിലെ ആളുകൾ ജർമനിയുടെ അധിനിവേശം സ്വാഗതംചെയ്തു. ഹിറ്റ്ലറുടെ ഗൂഢലക്ഷ്യങ്ങളെക്കുറിച്ച് അന്നു പൊതുജനങ്ങളിൽ ഏറിയപങ്കും അജ്ഞരായിരുന്നു. എന്നാൽ, ഹിറ്റ്ലറുടെയും നാസികളുടെയും പോക്ക് തെറ്റായ വഴിയിലൂടെയാണെന്നു ബോധ്യമുള്ളവരും അക്കാലത്ത് ഉണ്ടായിരുന്നു. അവരിൽ പലരും നിശബ്ദത പാലിച്ചുവെന്നുമാത്രം.
ഹിറ്റ്ലറുടെ ആശയങ്ങളെ എതിർക്കുകയും നാസികളുടെ തത്വസംഹിതയെ തള്ളിപ്പറയുകയും ചെയ്തവർ അന്നു വളരെ കുറവായിരുന്നു. അവരിലൊരാളാണ് ഇന്നു പ്രസിദ്ധനായിക്കൊണ്ടിരിക്കുന്ന ഫ്രാൻസ് ജാഗർസ്റ്റാറ്റർ (1907-1943). മൂന്നു പെണ്കുട്ടികളുടെ പിതാവായ ഒരു ഗ്രാമീണ കർഷകനായിരുന്നു അദ്ദേഹം. ഓസ്ട്രിയയിലെ ഒബർഗ്രില്ലിംഗ് എന്ന ഗ്രാമത്തിൽ ശാന്തമായ ഒരു ജീവിതമാണ് ജാഗർസ്റ്റാറ്റർ സ്വപ്നംകണ്ടത്. എന്നാൽ ജർമനി ഓസ്ട്രിയ കീഴടക്കിയതോടുകൂടി അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ തകർന്നു. എല്ലാ പുരുഷന്മാരും സൈന്യത്തിൽ ചേർന്നു യുദ്ധത്തിനു സജ്ജരാകണമെന്നു ഹിറ്റ്ലർ ശഠിച്ചു.
ജാഗർസ്റ്റാറ്ററിനു സ്വീകാര്യമല്ലായിരുന്നു ഈ നിർദേശം. ഹിറ്റ്ലറുടെ വഴി അനീതിയും അക്രമവും നിറഞ്ഞതാണെന്നും തന്റെ മനസ്സാക്ഷിയനുസരിച്ച് തനിക്കതിനു കൂട്ടുനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്പോൾ ഗ്രാമവാസികളിൽ ചിലർ പറഞ്ഞു: "ഹിറ്റ്ലർ പറയുന്നത് അനുസരിക്കുന്നതാണ് നല്ലത്. വെറുതെ എന്തിനു കുടുംബത്തിന്റെ ഭാവി നീ നശിപ്പിക്കുന്നു.' ഉടനെ ജാഗർസ്റ്റാറ്റർ പറഞ്ഞു: "തെറ്റാണെന്ന് എനിക്കു പൂർണബോധ്യമുള്ള കാര്യമാണിത്. എന്റെ ജീവനു ഭീഷണിയായാൽപ്പോലും ഞാൻ ഹിറ്റ്ലറെ അനുസരിക്കുകയില്ല.
സൈന്യസേവനത്തിനു വിസമ്മതിച്ചതിനെത്തുടർന്ന്, 1943 മാർച്ച് ഒന്നിന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. തടവിൽ കഴിയുന്പോൾ അദ്ദേഹം ഭാര്യയ്ക്ക് എഴുതി: "അനീതി ചെയ്യുന്നതിനേക്കാൾ അതു സഹിക്കുന്നതാണ് ഏറെ ഉത്തമം.' മറ്റൊരവസരത്തിൽ അദ്ദേഹം ഇപ്രകാരം എഴുതി: "നാം ചെയ്യുന്ന ഓരോ നല്ല പ്രവൃത്തിയും അന്ധകാരത്തിൽ ഓരോ ചെറിയ വിളക്കായി പ്രശോഭിക്കും.'
തന്റെ മനസ്സാക്ഷിയുടെ പ്രചോദനത്തിനു വിരുദ്ധമായി ഹിറ്റ്ലറുടെ സൈന്യത്തിൽ ചേർന്നു യഹൂദരെ കൂട്ടക്കൊല ചെയ്യുന്നതിന് ജാഗർസ്റ്റാറ്റർ തയാറായില്ല. തന്മൂലം 1943 ഓഗസ്റ്റ് ഒന്പതിന് നാസികൾ അദ്ദേഹത്തെ വധിച്ചു. അന്ന് അതു വലിയ വാർത്തയായില്ല. കുടുംബാംഗങ്ങൾ ഒഴികെ അധികമാരും കണ്ണീരൊഴുക്കാനുമുണ്ടായില്ല. എന്നാൽ ചരിത്രം അദ്ദേഹത്തെ മറന്നില്ല.
എന്നുമാത്രമല്ല, മനസ്സാക്ഷിയെപ്രതി രക്തസാക്ഷിയായ അദ്ദേഹത്തെ കത്തോലിക്കാ സഭ ആദരിച്ചു. ദീർഘനാൾ നീണ്ടുനിന്ന നാമകരണ നടപടികൾക്കുശേഷം 2007 ഒക്ടോബർ 26ന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്പതിനാണ് അദ്ദേഹത്തിന്റെ തിരുനാൾദിനമായി ആഘോഷിക്കുന്നത്.
ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഹെൻറി എട്ടാമന്റെ കാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തനായ ഉപദേശകനും ചാൻസിലറുമായിരുന്നു തോമസ് മൂർ (1478- 1535). എന്നാൽ ആദ്യഭാര്യയെ ഉപേക്ഷിച്ച് ആനി ബോളിൻ എന്ന യുവതിയെ വിവാഹം കഴിക്കാൻവേണ്ടി ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയെ പിളർത്തി ആംഗ്ലിക്കൻ സഭ ഹെൻറി എട്ടാമൻ സ്ഥാപിച്ചപ്പോൾ അത് അംഗീകരിക്കാൻ തോമസ് മൂറിന് സാധിക്കുമായിരുന്നില്ല.
ദൈവത്തിന്റെ സ്വരം തന്റെ മനസ്സാക്ഷിയിൽ കേട്ട അദ്ദേഹം രാജാവിന്റെ ഇംഗിതത്തിനു വഴങ്ങിയില്ല. അത് അദ്ദേഹത്തെ രക്തസാക്ഷിത്വത്തിലേക്കു നയിച്ചു. തന്റെ മരണത്തിനു മുന്പായി അദ്ദേഹം പറഞ്ഞു: "ഞാൻ രാജാവിന്റെ വിശ്വസ്ത സേവകനാണ്. എന്നാൽ അതിനു മുന്പായി ദൈവത്തിന്റേതും.'
ജാഗർസ്റ്റാറ്ററുടെ കാര്യവും ഏതാണ്ട് ഇതുപോലെയായിരുന്നു. രാജ്യസേവനത്തിന് അദ്ദേഹം എതിരല്ലായിരുന്നു. എന്നാൽ സൈന്യത്തിൽ ചേർന്ന് നാസിപ്പട ചെയ്തിരുന്ന കൂട്ടക്കൊലയ്ക്ക് കൂട്ടുനിൽക്കുന്ന കാര്യം അദ്ദേഹത്തിനു ചിന്തിക്കാൻപോലും സാധ്യമല്ലായിരുന്നു. കാരണം തന്റെ മനസ്സാക്ഷിയിലൂടെ ദൈവത്തിന്റെ സ്വരം അദ്ദേഹം കേട്ടു. ആ സ്വരമാകട്ടെ സത്യത്തിലും നന്മയിലും നീതിയിലും സ്നേഹത്തിലും കാരുണ്യത്തിലുമൊക്കെ അധിഷ്ഠിതമായ സ്വരമായിരുന്നു.
മനസ്സാക്ഷിയിൽ നാം കേൾക്കുന്ന സ്വരം എപ്പോഴും ശരിയായിരിക്കണമെന്നില്ല. കാരണം, വികാരങ്ങളും സ്വാർഥചിന്തകളും അമിതമോഹങ്ങളുമൊക്കെ നമ്മുടെ മനസ്സാക്ഷിയെ തെറ്റായരീതിയിൽ സ്വാധീനിക്കാനിടയുണ്ട്. അതുകൊണ്ട് നമ്മുടെ മനസ്സാക്ഷി രൂപപ്പെടുത്തേണ്ടത് സത്യത്തിലും നീതിയിലും സ്നേഹത്തിലുമൊക്കെയായിരിക്കണം. അതിനു നമ്മെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് ദൈവത്തിന്റെ വചനമാണ്.
ദൈവവചനം നമ്മെ പഠിപ്പിക്കുന്നത് സ്നേഹിക്കാനും ക്ഷമിക്കാനും നീതിക്കുവേണ്ടി പോരാടാനും സഹിക്കാനും സത്യസന്ധതയോടെ പ്രവർത്തിക്കാനും വിനയാന്വിതരായി ജീവിക്കാനുമൊക്കെയാണ്. മനസ്സാക്ഷിയിൽ നാം കേൾക്കുന്നതു ദൈവസ്വരമാണെങ്കിൽ ആ സ്വരത്തിൽ സ്വാർഥതയോ വഞ്ചനയോ കാപട്യമോ വിദ്വേഷമോ തിന്മയായിട്ടുള്ള ഏതെങ്കിലും കാര്യമോ ഉണ്ടാകില്ല. അതായത്, ശരിയായ മനസ്സാക്ഷിയുടെ സ്വരം ദൈവസ്വരംതന്നെ ആയിരിക്കുമെന്നു വ്യക്തം. മാത്രമല്ല, അങ്ങനെയുള്ള ഒരു മനസ്സാക്ഷി പ്രാർഥനയിലൂടെ സ്ഥിരീകരിക്കപ്പെട്ടതുമായിരിക്കും.
വാഴ്ത്തപ്പെട്ടവനായ ജാഗർസ്റ്റാറ്ററിന്റെയും വിശുദ്ധ തോമസ് മൂറിന്റെയുമൊക്കെ മനസ്സാക്ഷി ഇത്തരത്തിലുള്ളതായിരുന്നു. നമ്മുടെ മനസ്സാക്ഷിയും ഇവരുടേതിനു തുല്യമാണെന്ന് ഉറപ്പുവരുത്താം. അപ്പോൾ നമ്മുടെ മനസ്സാക്ഷിയുടെ സ്വരം ദൈവത്തിന്റെ സ്വരംതന്നെയായിരിക്കുമെന്നതിൽ സംശയംവേണ്ട.
Jeevithavijayam
വിശ്വസാഹിത്യത്തിലെ അജയ്യനായൊരു കൊടുമുടിയാണ് വില്യം ഷേക്സ്പിയർ (1564-1616). ഇംഗ്ലണ്ടിൽ ജനിച്ച അദ്ദേഹം 37 നാടകങ്ങൾ, 154 സോണറ്റുകൾ എന്നിവ കൂടാതെ ഒട്ടേറെ ദീർഘ കവിതകളും രചിച്ചിട്ടുണ്ട്. മനുഷ്യഹൃദയത്തിന്റെ ആഴങ്ങളെ അനാവരണംചെയ്യുന്നവയാണ് അദ്ദേഹത്തിന്റെ കൃതികൾ. സ്നേഹം, അസൂയ, അതിമോഹം, വഞ്ചന, പ്രത്യാശ, ക്ഷമ എന്നിവയൊക്കെ തന്റെ കൃതികളിൽ അതിമനോഹരമായി അദ്ദേഹം വരച്ചുകാട്ടുന്നുണ്ട്.
ഷേക്സ്പിയറിന്റെ രചനകളിൽ ദൈവകാരുണ്യത്തെക്കുറിച്ചുള്ള അനശ്വരമായ ഒരു ദർശനം അവതരിപ്പിക്കുന്ന നാടകമാണ് "ദ മെർച്ചന്റ് ഓഫ് വെനീസ്'. പരസ്പര ബന്ധിതമായ രണ്ടു കഥാധാരകളാണ് ഈ നാടകത്തിലുള്ളത്. ആദ്യ കഥാധാര വെനീസിലെ വ്യാപാരിയായ അന്റോണിയോ, അയാളുടെ ആത്മമിത്രമായ ബസാനിയോ എന്നിവരെ സംബന്ധിക്കുന്നതാണ്. പണക്കാരന്റെ മകളും വിദ്യാസന്പന്നയുമായ പോർഷ്യയെ ചുറ്റിപ്പറ്റിയുള്ളതാണ് രണ്ടാമത്തേത്.
പോർഷ്യയെ വിവാഹം ചെയ്യാൻ ബസാനിയോ ആഗ്രഹിക്കുന്നു. എന്നാൽ, പണമില്ലാതെ ആ യുവതിയെ സ്വാധീനിക്കാനാവില്ല. ബസാനിയോയുടെ കൈയിൽ പണമില്ലതാനും. യാത്രയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി അയാൾ അന്റോണിയോയോട് മൂവായിരം സ്വർണനാണയങ്ങൾ ചോദിക്കുന്നു. കപ്പലുടമയായ അന്റോണിയോ ധനവാനായിരുന്നെങ്കിലും മൂവായിരം സ്വർണനാണയം അപ്പോൾ അയാളുടെ കൈവശമുണ്ടായിരുന്നില്ല.
തന്മൂലമാണ് അയാൾ ഷൈലോക്ക് എന്ന പണക്കാരനിൽനിന്ന് ബസാനിയോയ്ക്കുവേണ്ടി അത്രയും തുക കടംവാങ്ങിയത്. തിരിച്ചടയ്ക്കാൻ കഴിയാതെവന്നാൽ തന്റെ മാംസത്തിൽനിന്ന് ഒരു പൗണ്ട് ഷൈലോക്കിനു നൽകാമെന്നായിരുന്നു അന്റോണിയോയുടെ വാഗ്ദാനം.
അന്റോണിയോ വഴി ലഭിച്ച പണവുമായി ബസാനിയോ പോർഷ്യയെ തേടിപ്പോയി. പോർഷ്യയുടെ പിതാവിന്റെ നിബന്ധനകൾ പാലിച്ച് അവളെ വിവാഹം കഴിക്കാൻ ബസാനിയോയ്ക്കു സാധിക്കുകയും ചെയ്തു.
അപ്പോഴേക്കും ദുരന്തവാർത്തയുമായി ബസാനിയോയ്ക്ക് ഒരു കത്തു ലഭിച്ചു. കപ്പൽനാശംമൂലം അന്റോണിയോയ്ക്ക് ഷൈലോക്കിന്റെ കടം വീട്ടാൻ സാധിക്കില്ലെന്നായിരുന്നു കത്തിലെ ഉള്ളടക്കം. വിവരമറിഞ്ഞ പോർഷ്യ വേഗം ബസാനിയോയോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. അതിനുശേഷം പോർഷ്യ വേഷപ്രച്ഛന്നയായി തന്റെ സുഹൃത്തായ നെറീസയോടൊപ്പം ബസാനിയോയെ പിൻതുടർന്നു.
അന്റോണിയോയ്ക്ക് പണം തിരിച്ചടയ്ക്കാൻ സാധിക്കാതെവന്നതുകൊണ്ട് ഷൈലോക്ക് കേസുമായി വെനീസിലെ ഭരണാധികാരിയായ ഡ്യൂക്കിന്റെ മുന്നിലെത്തി. പറഞ്ഞു സമ്മതിച്ചിരുന്ന മൂന്നുമാസത്തിനകം പണം തിരിച്ചുനൽകാതിരുന്നതുമൂലം തനിക്ക് അന്റോണിയോയുടെ ഒരു പൗണ്ട് മാംസം ലഭിക്കണമെന്നായിരുന്നു ഷൈലോക്കിന്റെ പിടിവാശി.
നീതി നടത്താൻ ആഗ്രഹിച്ച ഡ്യൂക്ക് ഷൈലോക്കിൽനിന്ന് കരുണ പ്രതീക്ഷിച്ചു. അയാൾ കരുണ കാണിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് പോർഷ്യ വേഷപ്രച്ഛന്നയായി അന്റോണിയോയുടെ വക്കീലായി രംഗപ്രവേശം ചെയ്യുന്നത്.
ഷൈലോക്കിന് അന്റോണിയോയുടെ ഒരു പൗണ്ട് മാംസത്തിന് അർഹതയുണ്ടെന്നു സമ്മതിച്ച പോർഷ്യ, ഷൈലോക്ക് അയാളോടു കരുണകാണിക്കണമെന്നു വാദിച്ചു. ഈ വാദത്തിന്റെ അവസാനഭാഗത്ത് പോർഷ്യ ഇപ്രകാരം പറഞ്ഞു:
""യഥാർഥ കാരുണ്യം ആരിൽനിന്നും നിർബന്ധിച്ചു നേടുന്ന ഒന്നല്ല. അതു സ്വർഗത്തിൽനിന്നു ഭൂമിയിൽ പതിക്കുന്ന മൃദുലമായ മഴപോലെയാണ്.''
രണ്ടായിരം വർഷം മുന്പ് സ്വർഗത്തിൽനിന്ന് അസാധാരണമായ ഒരു കാരുണ്യവർഷമുണ്ടായി. മൃദുലമായ ഒരു യഥാർഥ കാരുണ്യവർഷം. അതു സംഭവിച്ചത് ബെത്ലഹേമിലായിരുന്നു. ദൈവം സ്വന്തം മനസാലെ തന്റെ പുത്രനെ ലോകത്തിലേക്കയച്ച സംഭവം. അതിനു കാരണമാകട്ടെ ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചതും(യോഹ 3:16). ആ കാരുണ്യവർഷത്തിന്റെ ഓർമയാണ് നാം ഇപ്പോൾ ആഘോഷിക്കുന്ന ക്രിസ്മസ്.
പാപത്തിന്റെ അന്ധകാരത്തിലാണ്ടുപോയ മനുഷ്യവംശത്തിലേക്കാണ് ദൈവം കരുണ കാണിച്ചുകൊണ്ട് തന്റെ പുത്രനെ അയച്ചത്. അപ്പോൾ സംഭവിച്ചത് എന്താണെന്ന് ദൈവവചനം ഇപ്രകാരം പറയുന്നു: ""അന്ധകാരത്തിൽ കഴിയുന്ന ജനം മഹത്തായ ഒരു പ്രകാശം കണ്ടു. കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേൽ പ്രകാശം ഉദിച്ചു'' (ഏശയ്യാ 9:2).
ആ പ്രകാശം പ്രസരിച്ചത് ബെത്ലഹേമിലെ പുൽത്തൊട്ടിയിൽ കിടന്ന ശിശുവിൽനിന്നായിരുന്നു. അപ്പോഴാണ് സ്വർഗീയ ദൂതന്മാർ ആകാശത്തു പ്രത്യക്ഷപ്പെട്ടുകൊണ്ട് പാടിയത്, ""അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം'' (ലൂക്കാ 2:14).
ആർക്കാണ് ഭൂമിയിൽ ദൈവകൃപ ലഭിക്കുന്നത്? അതു ലഭിക്കുന്നത് മനുഷ്യനായി അവതരിച്ച ദൈവപുത്രനായ യേശുവിനായി ഹൃദയംതുറക്കുന്നവർക്കാണ്. ആരൊക്കെ, എപ്പോഴൊക്കെ ഉണ്ണിയേശുവിനായി ഹൃദയംതുറക്കുന്നുവോ അപ്പോഴൊക്കെ അവരുടെമേൽ ദൈവകൃപയുടെ കാരുണ്യവർഷം ഉണ്ടാകും. ആ കാരുണ്യവർഷമാണ് നമുക്കു ഹൃദയസമാധാനം നൽകുന്നത്. അപ്പോൾ നമ്മുടെ ഹൃദയത്തിൽ ഉണ്ണിയേശു പിറന്നിട്ടുണ്ടാകുമെന്നു തീർച്ച.
പോർഷ്യ തന്റെ വാദത്തിൽ അനുസ്മരിച്ചതുപോലെ, കാരുണ്യം എന്നത് സ്വർഗത്തിൽനിന്ന് സ്വാഭാവികമായി പെയ്തിറങ്ങുന്ന മഴ പോലെയാണ്. അങ്ങനെയുള്ള കാരുണ്യമാണ് നമ്മുടെ ജീവിതത്തിലും നാം കാണിക്കേണ്ടത്. ക്രിസ്മസ് ആഘോഷം നമ്മെ അനുസ്മരിപ്പിക്കുന്ന ഒരു കാര്യമാണിത്. അങ്ങനെയുള്ള കാരുണ്യം പ്രകടിപ്പിക്കാൻ നമുക്കു സാധിച്ചാൽ അതുവഴിയായി നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലുമൊക്കെ ശാന്തിയും സമാധാനവും ഉണ്ടാകുമെന്നതിൽ സംശയംവേണ്ട.
ബ്രിട്ടീഷ് ചിന്തകനായ സി.എസ്. ലൂവീസ് പറയുന്നു: ""ദൈവം മനുഷ്യനായത് നാം യഥാർഥ ദൈവപുത്രന്മാരാകാൻ വേണ്ടിയാണ്.'' അതു സാധിക്കുന്നതാകട്ടെ നാം കാരുണ്യമുള്ളവരായി മാറുന്പോഴും. അതുകൊണ്ടല്ലേ, ""നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ'' (ലൂക്കാ 6:36) എന്ന് യേശു പഠിപ്പിച്ചത്?
അന്റോണിയോയോടു കരുണ കാണിക്കുവാൻ പോർഷ്യ ഷൈലോക്കിനോട് അഭ്യർഥിച്ചു. അതുണ്ടായില്ല. അപ്പോഴാണ് ഒരുതുള്ളി രക്തംപോലും ചിന്താതെവേണം മാംസം മുറിച്ചെടുക്കാൻ എന്ന് പോർഷ്യ ശഠിച്ചത്. അപ്പോഴേക്കും വാദി പ്രതിയായി മാറി. ഷൈലോക്ക് ശിക്ഷിതനാവുകയും ചെയ്തു. കരുണ കാണിക്കാത്തവർക്ക് ലഭിക്കുന്ന പ്രതിഫലമോ ഇത്? എല്ലാവർക്കും ക്രിസ്മസിന്റെയും നവവത്സരത്തിന്റെയും മംഗളാശംസകൾ!
Jeevithavijayam
ആരാണ് നമ്മുടെ ജീവിതകഥ എഴുതുന്നത്? നമ്മൾതന്നെയോ അതോ ദൈവമോ? ദൈവവചനം പറയുന്നു: ""നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലതുകരം പിടിച്ചിരിക്കുന്നു. ഞാനാണ് പറയുന്നത്, ഭയപ്പെടേണ്ട. ഞാൻ നിന്നെ സഹായിക്കും'' (ഏശയ്യാ 41:13). ദൈവമാണ് നമ്മുടെ വലതുകരം പിടിച്ചിരിക്കുന്നതെങ്കിൽ നാം പോകുന്ന വഴി അവിടന്ന് തീരുമാനിക്കുന്നതുപോലെ ആയിരിക്കുമെന്നു വ്യക്തം. നാം അതിനു സഹകരിക്കണമെന്നു മാത്രം.
ഞാൻ എഴുതുന്ന ചിന്താവിഷയങ്ങളിൽ സാധാരണ എന്റെ വ്യക്തിപരമായ ജീവിതാനുഭവങ്ങൾ നേരിട്ടു വിവരിക്കാറില്ല. എന്നാൽ ഇത്തവണ ഒരനുഭവം പങ്കുവയ്ക്കുകയാണ്. അതിന് ഒരു കാരണം ഞാൻ പൗരോഹിത്യം സ്വീകരിച്ചിട്ട് ഈ ഡിസംബർ 17ന് അന്പതു വർഷം പൂർത്തിയാകുന്നു എന്നതാണ്. അതുപോലെ, ദീപികയിൽ തുടർച്ചയായി ഞാൻ ചിന്താവിഷയം എഴുതാൻ തുടങ്ങിയിട്ട് ഈ മാസം 40 വർഷം തികയുന്നു എന്നതും.
ഞാൻ വൈദികനാകാൻ ആഗ്രഹിച്ചത് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിൽ മിഷൻ പ്രവർത്തനം ചെയ്യാനായിരുന്നു. എന്നാൽ ദൈവം എന്നെ കൈപിടിച്ചു നടത്തിയത് പൗരോഹിത്യവും പത്രപ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകാൻ വേണ്ടിയും. അതിന്റെ സൂചന തുടക്കത്തിലേ ഉണ്ടായിരുന്നു. അന്നതു മനസിലായില്ലെങ്കിലും. എന്നാൽ ഇന്നു തിരിഞ്ഞുനോക്കുന്പോൾ എത്ര അദ്ഭുതകരമായാണ് ദൈവം എന്റെ വഴികൾ പ്ലാൻ ചെയ്തത് എന്നു മനസിലാകുന്നു.
1965 മേയ് മാസത്തിൽ എസ്എസ്എൽസി പരീക്ഷാഫലം അറിഞ്ഞദിവസം. അന്നാണ് ഞാൻ വൈദികനായി മിഷണറിയാകുവാൻ തീരുമാനിച്ച വിവരം എന്റെ അമ്മയെ അറിയിച്ചത്. ഞാൻ വൈദികനാകുന്നതിനോട് അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ അത് സിഎംഐ സമൂഹത്തിലായിരിക്കണമെന്ന് അമ്മ ആഗ്രഹിച്ചു. അതിനു കാരണം എന്നെ ദൂരദേശത്തേക്ക് അയയ്ക്കുന്നതിനുള്ള അമ്മയുടെ വൈമനസ്യവും വൈദികരോടുള്ള സഭാംഗങ്ങളോടുള്ള പരിചയവുമായിരുന്നു.
അമ്മയുടെ ആഗ്രഹം മാനിച്ച് സിഎംഐ സമൂഹത്തിൽതന്നെ ചേരാമെന്നു ഞാൻ തീരുമാനിച്ചു. അങ്ങനെയാണ് പരീക്ഷാഫലം അറിഞ്ഞതിന്റെ പിറ്റേദിവസം എന്റെ പിതാവ് എന്നെയുംകൂട്ടി കുര്യനാട് സിഎംഐ ആശ്രമത്തിലെത്തിയത്. ആശ്രമാധിപനായിരുന്ന മണ്ണനാൽ ക്ലെയോഫാസച്ചന് എന്റെ പിതാവിനെ പരിചയമുണ്ടായിരുന്നു. തന്മൂലം കാര്യങ്ങൾക്ക് വേഗം തീരുമാനമായി. പ്രൊവിൻഷ്യലച്ചനെ കാണാനായി കോട്ടയത്തേക്കു പോകണമെന്നും അതിനായി പിറ്റേദിവസം രാവിലെ കൊവേന്തയിലെത്തണമെന്നും അദ്ദേഹം അറിയിച്ചു.
പിറ്റേന്നു രാവിലെ കൊവേന്തയിലെത്തുന്പോൾ ദീപികയുടെ ബോർഡ് വച്ച ഒരു വെളുത്ത അംബാസഡർ കാർ ആശ്രമത്തിന്റെ പോർട്ടിക്കോയിൽ കിടക്കുന്നുണ്ടായിരുന്നു. ആ കാറിലാണ് അക്കാലത്ത് കുര്യനാട് ആശ്രമത്തിലെ സെമിനാരി വിദ്യാർഥികളുടെ അസിസ്റ്റന്റ് റെക്ടറായിരുന്ന കുളത്തിനാൽ എയിഡനച്ചൻ എന്നെ പ്രൊവിൻഷ്യൽ ഹൗസിലേക്കു കൊണ്ടുപോയത്. പള്ളിവാതുക്കൽ ജയിംസച്ചനായിരുന്നു അന്നു കോട്ടയം പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ. അദ്ദേഹം അന്നു സിഎംഐയിലെ വൈദിക വിദ്യാർഥിയായി എന്നെ സ്വീകരിച്ചു.
ദീപികയുടെ കാറിൽ സിഎംഐ സഭയിൽ ചേരാനെത്തിയത് ഒരു യാദൃച്ഛിക സംഭവമായിരുന്നോ? ഇന്നു പിന്തിരിഞ്ഞുനോക്കുന്പോൾ ദൈവം എന്നെക്കുറിച്ചെഴുതിയ കഥയുടെ ഒരു ഭാഗംതന്നെയായിരുന്നു ദീപികയുടെ കാറിലുള്ള ആ യാത്രയെന്ന് ഞാൻ മനസിലാക്കുന്നു. ആ കഥയുടെ ഭാഗമായിട്ടാണ് ഫിലോസഫി ബിരുദം പൂർത്തിയാക്കിയശേഷം പ്രായോഗിക പരിശീലനത്തിനായി ദീപികയുടെ കെട്ടിടത്തിൽതന്നെ പ്രവർത്തിച്ചിരുന്ന ദീപിക ബുക്ക് ഹൗസിൽ സേവനത്തിനെത്തിയതും പിന്നീട് വൈദികനായതിനുശേഷം ദീപികയിലെ സേവനത്തിന് ഒരുക്കമായി 1977ൽ ഉന്നതപഠനത്തിനായി അമേരിക്കയിൽ പോയതും.
1981ൽ അമേരിക്കയിലെ പഠനം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ ദീപികയുടെ എക്സിക്യുട്ടീവ് എഡിറ്ററായിട്ടായിരുന്നു നിയമനം. പിന്നീട് വിവിധ കാലഘട്ടങ്ങളിലായി മൂന്നുതവണ ചീഫ് എഡിറ്ററായി. മൂന്നാം തവണത്തെ നിയമനം മൂന്നുമാസമേ നീണ്ടുനിന്നുള്ളൂ. അതിനു കാരണം സിഎംഐ സഭയുടെ പ്രിയോർ ജനറാളായി 2008ൽ തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു.
ഇതെല്ലാം ദൈവത്തിന്റെ അനന്തപരിപാലനയിൽ സംഭവിച്ച കാര്യങ്ങളാണ്. എന്നാൽ ഇതു വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. എന്റെ പൗരോഹിത്യജീവിതം ദീപികയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്നത്. ഇതോടൊപ്പം എടുത്തുപറയേണ്ട ഒരു കാര്യം കഴിഞ്ഞ നാല്പതു വർഷമായി ആഴ്ചതോറും ദീപികയിൽ ഞാൻ ചിന്താവിഷയം എഴുതുന്നു എന്നതാണ്.
എക്സിക്യുട്ടീവ് എഡിറ്ററായി ദീപികയിൽ സേവനംചെയ്യുന്പോഴാണ് 1986ൽ ചിന്താവിഷയം എന്ന പംക്തി ഞാൻ ഏറ്റെടുക്കുന്നത്. ദീപികയിൽനിന്ന് എനിക്ക് മാറ്റങ്ങളുണ്ടായപ്പോഴും ബംഗളൂരു ക്രൈസ്റ്റ് കോളജിൽ പഠിപ്പിച്ചപ്പോഴും ഗവേഷണ പഠനത്തിനായി വീണ്ടും അമേരിക്കയിൽ പോയപ്പോഴും സിഎംഐ സമൂഹത്തിന്റെ പ്രിയോർ ജനറാൾ ആയിരുന്നപ്പോഴും ഈ പംക്തി തുടർന്നുകൊണ്ടേയിരുന്നു. ഇപ്പോൾ അമേരിക്കയിൽ അജപാലന സേവനം ചെയ്യുന്പോഴും ഇതു തുടരുന്നു.
ചെറുപ്പകാലത്ത് ഞാൻ രചിക്കാൻ ആഗ്രഹിച്ച എന്റെ കഥയുടെ ഭാഗമാണോ ഇതൊക്കെ? അല്ലേയല്ല. പ്രത്യുത എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായി ദൈവം രചിച്ച കഥയുടെ ഭാഗമാണ്. സിഎംഐ സമൂഹത്തിൽ ചേരാനായി ദീപികയുടെ കാറിൽ എന്നെ കോട്ടയത്ത് എത്തിച്ചത് എന്റെ ഭാവിയെ സൂചിപ്പിക്കാനായിരുന്നുവെന്ന് ഇന്നു ഞാൻ മനസിലാക്കുന്നു.
പ്രസിദ്ധ എഴുത്തുകാരനായ കാർഡിനൽ ന്യൂമൻ പറയുന്നു: ""ദൈവം ചെയ്യുന്നതെന്തെന്ന് അവിടന്ന് നന്നായി അറിയുന്നു.'' എന്നാൽ നമ്മൾ എപ്പോഴും അറിയുന്നില്ല. എങ്കിലും നാം എപ്പോഴും തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. തുടക്കത്തിൽ മാത്രമല്ല ദൈവം നമ്മോടൊപ്പമുള്ളത്, അവിടന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട് എന്ന യാഥാർഥ്യം. അതു നാം അവിടത്തെ കൈപിടിച്ചു നടക്കാൻവേണ്ടിയാണുതാനും. ഇതു നാം ഒരിക്കലും മറന്നുപോകരുത്.
പൗരോഹിത്യത്തിന്റെയും പത്രപ്രവർത്തനത്തിന്റെയും ഇഴകൾ ചേർത്ത് ദൈവം എനിക്കായി രചിച്ച ജീവിതകഥയെ ഓർത്ത് ജൂബിലിയുടെ അവസരത്തിൽ ഞാൻ അവിടത്തേക്കു നന്ദിപറയുന്നു. അതുപോലെ 1981 മുതൽ ദീപികയുടെ പ്രിയപ്പെട്ട വായനക്കാരുമായി ആത്മബന്ധം പുലർത്താൻ സാധിക്കുന്നതിനെക്കുറിച്ചോർത്തും ദൈവത്തിനു നന്ദി.
ഇനി, ദീപികയുടെ കാർ 1965 മേയ് മാസത്തിൽ എനിക്കുവേണ്ടി കുര്യനാട് ആശ്രമത്തിൽ കാത്തുകിടക്കാൻ ഇടയായത് എങ്ങനെയെന്നുകൂടി കുറിക്കട്ടെ. അക്കാലത്ത് ദീപികയുടെ സ്വന്തം കാറുകളിലായിരുന്നു പല സ്ഥലങ്ങളിലും പത്രവിതരണം നടത്തിയിരുന്നത്.
ക്ലെയോഫാസച്ചൻ ദീപികയിലേക്കു വിളിച്ചുപറഞ്ഞതനുസരിച്ച് ആലുവ ഭാഗത്തേക്കു പോയിരുന്ന കാറാണ് മടക്കയാത്രയിൽ കുര്യനാട് ആശ്രമത്തിലെത്തി എനിക്കായി കാത്തുകിടന്നത്. അതാകട്ടെ ദൈവം നമ്മെ ഓരോരുത്തരെക്കുറിച്ചും എഴുതുന്നതുപോലെ, എന്നെക്കുറിച്ചെഴുതിയ കഥയുടെ ഭാഗമായിട്ടായിരുന്നു താനും.